കാസര്‍ഗോട്ട് കാറിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ…

കാസര്‍ഗോഡ്‌: കാസര്‍ഗോട്ട് ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയത്. വിവരമറിഞ്ഞു ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മാലൊത്ത് ബൈക്ക് മെക്കാനിക്കായി ജോലി നോക്കുന്ന കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. രാവിലെ മനു ജോലിയ്ക്കു പോയതിനു ശേഷമായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് മീനു മനുവിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞയുടന്‍ കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം നടന്നു വരുന്നു. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts