മരത്തക്കാട്ട് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

knr-valavuതളിപ്പറമ്പ്: കുപ്പം മരത്തക്കാട് ദേശീയപാതയിലെ വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ചെറുതും വലുതുമായ അഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ചിറവക്ക് മുതല്‍ മരത്തക്കാട് വരെയുള്ള ഒരു കിലോമീറ്ററില്‍ അഞ്ചോളം വളവുകളാണുള്ളത്. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് പലപ്പോഴും വില്ലനാകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ മരത്തക്കാട് വളവില്‍  അപകടങ്ങള്‍ പതിവായിരുന്നു. നിരവധി ജീവനുകളാണ് അന്ന് അപഹരിക്കപ്പെട്ടത്. അധികൃതര്‍ മുന്‍കൈയെടുത്ത് ഇവിടെ ഹമ്പുകളും താത്കാലിക ഡിവൈഡറുകളും സ്ഥാപിച്ചതോടെ അപകടങ്ങള്‍ അല്‍പം കുറഞ്ഞു.

ക്രമേണ റോഡ് ടാറിംഗിലെ അസൗകര്യവും ഹൈക്കോടതി ഉത്തരവും പറഞ്ഞ് ഹമ്പ് മാറ്റുകയും ഡിവൈഡറുകള്‍ കാലക്രമേണ നശിച്ചുപോവുകയും ചെയ്തു. ഇപ്പോള്‍ അഞ്ചു  വര്‍ഷത്തിലധികമായി അപകടങ്ങള്‍ പതിവാണ്. ഇതിനിടയില്‍ 12 ഓളം ജീവനുകളും നഷ്ടമായി. കഴിഞ്ഞയാഴ്ച നടന്ന ടാങ്കറില്‍ ബസ് ഇടിച്ചുണ്ടായ അപകടം നാട്ടുകാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അന്ന് ഒഴിവായത് വലിയ ദുരന്തമാണ്. ബസിടിച്ച് ടാങ്കര്‍ ചെരിഞ്ഞെങ്കിലും മറിഞ്ഞു വീണിരുന്നെങ്കില്‍ മറ്റൊരു ‘ചാല ‘ സംഭവിച്ചേക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ ആശങ്കയോടെ ഓര്‍ക്കുന്നു. അന്നു തന്നെ ഖലാസികള്‍ ടാങ്കര്‍ ഉയര്‍ത്തിയെങ്കിലും പോലീസിന് രാവിലെ വരെ  കാവല്‍ നില്‍ക്കേണ്ടി വന്നു.

റോഡില്‍ താത്കാലിക ഡിവൈഡറുകള്‍ വച്ചുവരുന്ന വാഹനങ്ങള്‍ക്ക് ടോര്‍ച്ച് ലൈറ്റടിച്ചു ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി. രാവിലെ വരെ ഇതു തുടര്‍ന്നു. അപകടം നടന്നതറിയാതെ വരുന്ന വലിയ വാഹനങ്ങള്‍ റോഡിലെ ടാങ്കറിനു വന്നിടിച്ചാല്‍ സ്ഥിതി മറ്റൊന്നായേനെ. തളിപ്പറമ്പില്‍ വികസന സമിതി മുന്‍കൈയെടുത്ത് നാലുവരിപ്പാതയും പാര്‍ക്കിംഗും ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം തളിപ്പറമ്പിന്റെ കവാടമായ കുപ്പത്ത് പാലത്തിനു സമീപം വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി മണ്ണിട്ട് വീതി കൂട്ടുകയും ചെയതു. പക്ഷേ  മരത്തക്കാട് മുതല്‍ ചിറവക്കുവരെയുള്ള അപകടമേഖലയില്‍ കാര്യമായി ഒന്നും ചെയ്തിരുന്നില്ല.

ഒരു മുന്നറിയിപ്പ് ബോര്‍ഡു പോലും സ്ഥാപിച്ചിട്ടില്ല. ഇവിടെ റോഡു വീതികൂട്ടാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ അതികൃതരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. ഈ ഭാഗത്തെ അനധികൃത പാര്‍ക്കിംഗും നിയന്ത്രിക്കണം. ഇതുവഴി സ്കൂളിലേക്കും മറ്റും പോകുന്ന കുട്ടികളും കാല്‍നടയാത്രക്കാര്‍ക്കും നടന്നുപോകാന്‍ വേണ്ട സ്ഥലം ഇല്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡ് മുറിച്ചുകടക്കാന്‍ തന്നെ വലിയപാടാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിനു സമീപമുള്ള കുപ്പം ബസ്‌സ്‌റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി മൂന്നു സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം നാലുപേര്‍ മരണപ്പെട്ടത് നാട്ടുകാര്‍ ഇന്നും ദുഖത്തോടെ ഓര്‍ക്കുന്നു. ഈ മഴയത്ത് ഇനിയും നിരവധി അപകടങ്ങള്‍ നടന്നേക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ മറച്ചുവയ്ക്കുന്നില്ല. അതു കൊ—ണ്ട് അതികൃതര്‍ മുന്‍കൈയെടുത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.

Related posts