നായകനിൽ നിന്നും പ്രതി നായകനിലേക്ക് ദിലീപിന്റെ പരകായ പ്രവേശം കണ്ട് കേരളം ഞെട്ടിയ ദിവസമാണ് 2017 ഫെബ്രുവരി 17. യുവ നടിയെ ലൈംഗികമായി ആക്രമിക്കാൻ കൊട്ടേഷൻ നൽകിയ സംഭവത്തിനു പിന്നിലെ ഗൂഡകരങ്ങൾ നടൻ ദിലീപിന്റേതെന്ന് ആരോപിക്കപ്പെട്ടു.
അന്ന്വരെ മലയാള സിനിമയുടെ ചുക്കാൻ പിടിച്ചിരുന്ന കപ്പിത്താന്റെ കപ്പൽ ആടിയുലഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നാലെ താരസംഘടനയായ അമ്മ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ദിലീപിനെ പുറത്താക്കാൻ ഒരു സംഘം മുറവിളി കൂട്ടിയപ്പോൾ പിന്തുണയുമായി ഒരു പറ്റം ആളുകൾ മറുതലയ്ക്കൽ നിലകൊണ്ടു.
മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിള്ളലുകളുണ്ടായി. സ്ത്രീകൾക്കു വേണ്ടി സംസാരിക്കാനായി വിമൺ ഇൻ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന രൂപം കൊണ്ടു. സിനിമാ സെറ്റുകളിൽ ഇന്റേണൽ കമ്മിറ്റികൾ ആരംഭിച്ചു.
മലയാള സിനിമാ സംഘടനയുടെ നേതൃനിരയിൽ സ്ത്രീകളുടെ പങ്കാളിത്തമെത്തി. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റി രൂപീകരിച്ചു. നടി ആക്രമിക്കപ്പെട്ടത് ചർച്ചയായതോടെ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പഠിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയായ ഹേമ കമ്മിറ്റിക്ക് 2017 ജൂലൈയിൽ സർക്കാർ രൂപം നൽകി. 2024ൽ കമ്മിറ്റിയുടെ പഠനറിപ്പോർട്ട് പുറത്തുവിട്ടു.
റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമാ മേഖലയിലെ പല പ്രമുഖർക്കും നേരേ വിരൽ ചൂണ്ടുന്ന വെളിപ്പെടുത്തലുകൾ രംഗത്തെത്തി. പലരും കുറ്റാരോപിതരായി. മലയാള സിനിമയെ ഒന്നാകെ മാറ്റിമറിച്ച കേസിനാണ് എട്ടുവർഷങ്ങൾക്ക് ശേഷം ഡിസംബർ എട്ടിന് വിധി വന്നത്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയതോടെ ഇതുവരെ ഉണ്ടായിരുന്ന കഥയ്ക്ക് വലിയ ട്വിസ്റ്റ് ഉണ്ടായി. ദിലീപ് കുറ്റക്കാരൻ അല്ലെന്ന് കോടതി കണ്ടെത്തി.
