പത്തനംതിട്ട: പാചക വാതക ക്ഷാമവും തൊഴിലാളികളുടെ അഭാവവും കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ.പാചകത്തിന് അനിവാര്യമായ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഹോട്ടൽ വ്യവസായത്തിനു ലഭ്യമല്ല. ഇതോടെ വിറക് ഉപയോഗിച്ചുള്ള പാചകം പലയിടത്തും പുനരാരംഭിച്ചെങ്കിലും വിജയകരമായിരുന്നില്ല. ഇതിനിടെ നിത്യോപയോഗ സാധനങ്ങളുടെ വില വർധന, തൊഴിലാളികളുടെ അഭാവം എന്നിവയും മേഖലയെ പ്രതിസന്ധിയിലാക്കി.
പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികൾ വോട്ടെടുപ്പിനായി ഒന്നിച്ച് നാട്ടിലേക്ക് പോയതോടെ പ്രതിസന്ധി അതിരൂക്ഷമായി. പാചക രംഗത്തു വിദഗ്ധരായ തൊഴിലാളികളുടെ അഭാവം ഹോട്ടലുകൾ നേരിടുന്നതിനിടെയാണ് നിലവിലെ പ്രതിസന്ധി.കഴിഞ്ഞ ഏതാനും ആഴ്ചകളായി പാചക വാതക വിതരണത്തിൽ നിലനിൽക്കുന്ന തടസങ്ങൾ കാരണം പല ഹോട്ടലുകൾക്കും ദിവസേന പ്രവർത്തനം തുടരാൻ കഴിയാത്ത അവസ്ഥയാണ്. ചില ഹോട്ടലുകൾ സമയപരിധി കുറച്ച് പ്രവർത്തിക്കുമ്പോൾ, മറ്റുചിലർ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
അതേസമയം, പരിചയസമ്പന്നരായ തൊഴിലാളികളെ ലഭ്യമാക്കാനാകാത്തത് പ്രശ്നം ഇരട്ടിയാക്കുകയാണ്. ഹോട്ടലുകൾ അടച്ചുപൂട്ടുകയും ജോലി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ പണിയെടുത്തിരുന്ന ഇതര സംസ്ഥാനക്കാരും മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു.
ഇത്തരം ഇരട്ട പ്രതിസന്ധി മൂലം ഹോട്ടൽ ഉടമകൾ കടുത്ത സാമ്പത്തിക നഷ്ടം നേരിടുകയാണ്. ചിലർക്ക് വായ്പ തിരിച്ചടയ്ക്കാനും ജീവനക്കാരുടെ വേതനം നൽകാനും പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിനു നിവേദനം നൽകിയിരുന്നു.
പാചകവാതക വിതരണം തടസമില്ലാതെ ഉറപ്പാക്കുകയും തൊഴിലാളി ക്ഷാമം പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.അധികൃതരുടെ ഭാഗത്തുനിന്ന് സത്വര ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ സംസ്ഥാനത്തെ ഹോട്ടൽ മേഖല പൂർണ തകർച്ചയിലേക്ക് നീങ്ങുമെന്നും ഇതിന്റെ ആഘാതം സാധാരണ ജനങ്ങളുടെ ഭക്ഷണ ലഭ്യതക്കും വില വർധനയ്ക്കും കാരണമാകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അപാചക വാതക ക്ഷാമം, തൊഴിലാളി അഭാവം: ഹോട്ടൽ മേഖല പ്രതിസന്ധിയിൽസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
