മാവേലിക്കര: 2019ല്‍ മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 47 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്ന ചെട്ടികുളങ്ങര സ്വദേശി രമേഷ് കുമാറിന് ഒടുവില്‍ നീതി.
ദീര്‍ഘകാല നിയമപോരാട്ടത്തിനൊടുവില്‍ പ്രോസിക്യൂഷന്റെ കേസ് പൊളിച്ചടുക്കി പ്രതിയുടെ നിരപരാധിത്വം തെളിയിച്ചതിനെത്തുടര്‍ന്ന് കോടതി രമേഷ് കുമാറിനെ ജുഡീഷ്ല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് സൂര്യ എസ്. സുകുമാരന്‍ കുറ്റവിമുക്തനാക്കി.
ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് 2019 നവംബര്‍ 26ന് മാവേലിക്കര പോലീസ് രമേഷിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പിന്നീട് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി ഈ കുറ്റകൃത്യവും താനാണ് ചെയ്തതെന്ന് അന്വേഷണത്തിനിടെ സമ്മതിച്ചിട്ടും രമേഷിനെതിരായ കേസ് പിന്‍വലിക്കുകയോ പുനരന്വേഷണം നടത്തുകയോ ചെയ്തില്ല.
മനുഷ്യാവകാശ കമ്മീഷന് പുനരന്വേഷണം ആവശ്യപ്പെട്ടിട്ടും അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു.വിചാരണയ്ക്കിടെ പ്രോസിക്യൂഷന് 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഒരാളുടെ മൊഴിപോലും രമേഷ് കുമാറിനെ കുറ്റവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല.കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ മോഷണം പോയതായി ആരോപിക്കപ്പെട്ട സ്വര്‍ണമാല പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. എസ്. ഹരിഗോവിന്ദ് സാക്ഷിമൊഴികളിലെയും അന്വേഷണത്തിലെയും ഗുരുതരമായ വൈരുധ്യങ്ങളും വീഴ്ചകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ നിയമപരമായ പരിശോധനയില്‍ നിലനില്‍ക്കില്ലെന്നും പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും ശക്തമായി വാദിച്ചു.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടതായി കണ്ടെത്തി രമേഷ് കുമാറിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
