ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച റിക്കാർഡ് വിവാഹങ്ങൾ നടക്കുന്നതോടനുബന്ധിച്ച് ദേവസ്വം, നഗരസഭ, പോലീസ് എന്നിവർ ചേർന്നു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.സുരക്ഷാക്രമീകരണങ്ങൾക്കായി നൂറോളം അധികപോലീസിനെ നിയോഗിക്കും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. ഇതിനായി പോലീസ് ബൈക്ക്- ജീപ്പ് പട്രോളിംഗ് ഉണ്ടാകും.
നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ തുറന്നുകൊടുക്കും. സിസിടിവി നിരീക്ഷണവുമുണ്ടാകും. ദർശനക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനട പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പിലാക്കും. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലായി താലികെട്ട് നടത്തും.
വിവാഹ രജിസ്ട്രേഷന് നടപ്പന്തലിനു സമീപമുള്ള നഗരസഭയുടെ രജിസ്ട്രേഷൻ കേന്ദ്രം രാവിലെ ആറുമുതൽ പ്രവർത്തിക്കും. ഇവിടേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഓണ്‍ലൈൻ സേവനകേന്ദ്രങ്ങൾകൂടി അന്നു പ്രവർത്തിക്കും. രേഖകൾ കൃത്യമായി സമർപ്പിക്കുന്നവർക്ക് അപ്പോൾതന്നെ വിവാഹ സർട്ടിഫിക്കറ്റ് നൽകും.
23നു 429 വിവാഹങ്ങളും 30ന് 342 വിവാഹങ്ങളുമാണു ശീട്ടാക്കിയിട്ടുള്ളത്. ഭരണസമിതി അംഗങ്ങളായ സി. മനോജ്, മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, എം.യു. ഷിനിജ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
