കോട്ടയം: കേരളത്തെ നടുക്കിയ ചേര്‍ത്തല കൊലക്കേസ് പരമ്പരയിലെ ഇരകളിലൊരാളായ അതിരമ്പുഴ കോട്ടമുറി കാലായില്‍ മാത്യുവിന്റെ ഭാര്യ ജെയിന് എന്ന ജെയ്നമ്മ (57) കൊല ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം. 2024 ഡിസംബര്‍ 23ന് ഉഴവൂരിലുള്ള സഹോദരന്റെ വീട്ടില്‍നിന്ന് പാലാ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെയ്നമ്മ മടങ്ങിവന്നില്ല.
ബന്ധുക്കളുടെ പരാതികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.ഐ. സെബാസ്റ്റ്യന്‍ (67) അറസ്റ്റിലായതും ചോദ്യം ചെയ്യലില്‍ ജെയ്നമ്മയെ കൂടാതെ ബിന്ദു, ഐഷ എന്നിവരെയും സമാനരീതിയില്‍ കൊലപ്പെടുത്തി ആഭരണവും സ്വത്തും കവര്‍ന്നതായി തെളിഞ്ഞതും.
സ്വർണം കൈക്കലാക്കി
ധ്യാനകേന്ദ്രങ്ങളില്‍ പതിവായി പോവുകയും താമസിക്കുകയും ചെയ്തിരുന്ന ജെയ്നമ്മ ആലപ്പുഴയില്വച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെട്ടു സൗഹൃദത്തിലായത്. പാലായിലേക്കെന്നു പറഞ്ഞു പുറപ്പെട്ട ജെയ്നമ്മ 23ന് വൈകുന്നേരത്തോടെ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടിലെത്തി വൈകാതെ കൊല്ലപ്പെട്ടതായാണ് സാഹചര്യത്തെളിവുകള്‍.
കാണാതായ ദിവസം 25.5 ഗ്രാം തൂക്കമുള്ള, രണ്ടായി പൊട്ടിയ സ്വര്‍ണമാല ചേര്‍ത്തലയിലെ സഹകരണ സ്ഥാപനത്തില്‍ 1,25,000 രൂപയ്ക്കു പണയംവച്ചതായും പിറ്റേന്ന് സ്വര്‍ണവള ഉള്‍പ്പെടെ ആഭരണങ്ങള്‍ ചേര്‍ത്തലയിലെ മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ വിറ്റെന്നും പോലീസ് കണ്ടെത്തി. ജെയ്നമ്മയെ ശ്വാസംമുട്ടിച്ചെന്നും മല്‍പ്പിടുത്തത്തില്‍ മാല പൊട്ടി എന്നുമാണ് പോലീസ് പറയുന്നത്.
23ന് രാത്രി എട്ടോടെ ചേര്‍ത്തലയിലെ ഗാര്‍ഹികോപകരണ സ്ഥാപനത്തില്‍നിന്ന് സെബാസ്റ്റ്യന്‍ പുതിയ ഫ്രിഡ്ജ് വാങ്ങി. ആ ഫ്രിഡ്ജ് പിന്നീട് സെബാസ്റ്റ്യന്റെ വെട്ടിമുകളിലുള്ള ഭാര്യവീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. ജെയ്നമ്മയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി കത്തിച്ചശേഷം കുഴിച്ചുമൂടിയതായാണു സൂചന.
പ്രധാന തെളിവായി മൊബൈൽ ഫോൺ
23നു വൈകുന്നേരംതന്നെ ജെയ്നമ്മ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കൃത്യത്തിനുശേഷം സെബാസ്റ്റ്യന്‍ ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി. 25വരെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിരിക്കുന്ന ടവര്‍ പരിധിയില്‍ ഇതേ ഫോണ്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. അതിനുശേഷം ഫോണ്‍ ഓഫായി.
ജനുവരി അഞ്ചിന് ഓണായപ്പോഴും അതേ ടവര്‍ പരിധിയിലായിരുന്നു. ജെയ്നമ്മ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ ജെയ്നമ്മയുടെ ബന്ധുവിന് ഇടയ്ക്കിടെ മിസ്ഡ് കോള്‍ ചെയ്തിരുന്നു. ജൂലൈ 19ന് മിസിഡ് കോള്‍ വന്നപ്പോള്‍ വിവരമറിയിച്ചതനുസരിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 19ന് ഉച്ചയ്ക്ക് കോള്‍ ഈരാറ്റുപേട്ടയില്നിന്നാണെന്നു വ്യക്തമായി.
അവിടെ മൊബൈല്‍ ഷോപ്പില്‍നിന്നു സെബാസ്റ്റ്യന്‍ ജെയ്നമ്മയുടെ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. തുടര്‍ന്ന് സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ആഴ്ചകളോളം ചോദ്യം ചെയ്തിട്ടും വിവരങ്ങള്‍ പറയാന്‍ തയാറായില്ല. തെളിവുകള്‍ നിരത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കൂടുതൽ തെളിവുകൾ
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന് ജെയ്നമ്മയുടേതെന്നു കരുതുന്ന അസ്ഥിക്കഷ്ണങ്ങളും വാനിറ്റി ബാഗിന്റെ ഭാഗവും വാച്ചിന്റെ ഡയലും പൊട്ടിയ കൊന്തയും കണ്ടെത്തി. തുടര്‍പരിശോധനയില്‍ കുളിമുറിയില്‍നിന്ന് ജെയ്നമ്മയുടെ രക്തത്തുള്ളികളും തെളിവായി ലഭിച്ചിരുന്നു.
മാസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് 2006ല്‍ കാണാതായ കടകരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും 2012 മേയ് 13ന് കാണാതായ ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷയെയും സമാനമായ രീതിയില്‍ സെബാസ്റ്റ്യന്‍ സൗഹൃദവും സഹായവും വാഗ്ദാനം ചെയ്തു കൊലപ്പെടുത്തിയതായി തെളിഞ്ഞത്.
വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ കത്തിനശിച്ച സ്ഥിതിയിലായതിനാല്‍ ഡിഎന്‍എ ഫലം ലഭിച്ചിട്ടില്ല. ചേര്‍ത്തലയില്‍നിന്നു കാണാതായ സിന്ധു, കൂത്താട്ടുകുളത്തെ ലോട്ടറി വില്പനക്കാരി എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന്‍ സംശയനിഴലിലാണ്. പ്രതി ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത സാഹചര്യത്തില്‍ ഇതില്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.
