ചേര്‍ത്തല സ്വദേശികളായ ശാലിനിയുടെയും പ്രസാദിന്റെയും വിവാഹം അസാധുവാക്കാന്‍ നാടകം കളിച്ച് വീട്ടുകാര്‍;യുവതിയ്ക്ക് മാനസിക രോഗമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് സഹിതം വീട്ടുകാരുടെ പരാതി; കള്ളി പൊളിച്ചടുക്കി ഹൈക്കോടതി

കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കളിച്ച നാടകം പൊളിച്ചടുക്കി മജിസ്‌ട്രേറ്റ്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മാനസിക രോഗിയാക്കിത്തീര്‍ക്കാന്‍ വീട്ടുകാര്‍ കളിച്ച നാടകത്തിനു സമാനമായ സംഭവമാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നു പുറത്തു വന്നിരിക്കുന്നത്

ആലപ്പുഴ സ്വദേശികളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരവ് ഹൈക്കോടതി റദ്ദു ചെയത്ു.യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ച് ചികിത്സ നല്‍കണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാള്‍ ഡോക്ടറോ സൈക്യാട്രിസ്റ്റോ അല്ലെന്നിരിക്കെ മനോരോഗമുണ്ടെന്ന് എങ്ങനെ വിലയിരുത്തി. യുവതിക്ക് നല്ല ബുദ്ധിയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സമചിത്തതയുമുണ്ടെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യമാകും.

ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള യുവതി അദ്ധ്യാപക യോഗ്യതാ പരീക്ഷ ഉള്‍പ്പെടെ പാസായിട്ടുണ്ട്. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയുള്ള ഇവരെക്കുറിച്ച് നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ എതിര്‍പ്പ് മറികടന്ന് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുന്നതിനിടെയാണ് യുവതി കാമുകനൊപ്പം പോയത്. പിന്നീട് ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

ബന്ധുക്കള്‍ കല്യാണം അസാധുവാക്കാനാണ് കോടതിയില്‍ പരാതി നല്‍കിയത്. വിവാഹം റദ്ദാക്കണമെങ്കില്‍ ഭാര്യയോ ഭര്‍ത്താവോ പരാതി നല്‍കണം. പുറമേ നിന്നുള്ളവര്‍ക്ക് ഇതില്‍ ഇടപെടാനാവില്ല. യുവതിക്കെതിരെ പൊലീസിന്റെ റിപ്പോര്‍ട്ടില്ല. ഇക്കാരണങ്ങളാല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും കേസ് നിയമ നടപടികളുടെ ദുരുപയോഗവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്തായാലും കോടതിയില്‍ നിന്ന് നീതി ലഭിച്ച സാഹചര്യത്തില്‍ പുതുജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രസാദും ശാലിനിയും.

Related posts