തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍വച്ച് മറന്നു പോയതിനെത്തുടർന്ന് കാണാതായ പണത്തിന്റെ ഒരുഭാഗം റോഡിൽനിന്നു കണ്ടെത്തി.
മുയ്യം വരഡൂലിലെ എന്‍.സി. ബാലകൃഷ്ണന്റെ ആറു ലക്ഷം രൂപയാണ് ഒരു സ്ഥാപനത്തിൽ കടലാസിൽ പൊതിഞ്ഞനിലയിൽ വച്ചു മറന്നത്.
ഇതിൽ അഞ്ചു ലക്ഷം രൂപയാണ് റോഡിൽനിന്നു കണ്ടെത്തിയത്. തളിപ്പറമ്പ് നാഷണല്‍ കോളജിന് മുന്നിലെ റോഡിൽനിന്നാണ് പണം കണ്ടെത്തിയത്.
കോടതിക്കു സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ വരഡൂല്‍ സ്വദേശിയായ എം.ഡി. ബാലനാണ് റോഡരികില്‍നിന്നു പണമടങ്ങിയ സഞ്ചി ലഭിച്ചത്.
തുടര്‍ന്ന് തുറന്നുനോക്കിയപ്പോള്‍ പണമാണെന്ന് മനസിലാക്കി ഉടന്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബാലകൃഷ്ണന് സ്ഥലം വിറ്റ വകയില്‍ ലഭിച്ചതായിരുന്നു ആറു ലക്ഷം രൂപ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ വളം വാങ്ങാന്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍ എത്തിയപ്പോൾ പണം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.
പണം കടലാസിൽ പൊതിഞ്ഞാണ് കൈയില്‍ കരുതിയിരുന്നത്. മാര്‍ക്കറ്റ് റോഡില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ കെമിക്കല്‍ ആൻഡ് ഫെര്‍ട്ടിലൈസേഷന്‍ എന്ന സ്ഥാപനത്തിലെത്തി വളം വാങ്ങി തിരിച്ചുവരുന്നതിനിടയില്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പണമടങ്ങിയ കെട്ടിനു പകരം വേറെ കെട്ടാണ് കൈയിലുള്ളതെന്ന് മനസിലായത്.
തുടര്‍ന്ന് കടയിലെത്തി പരിശോധിച്ചെങ്കിലും പണമടങ്ങിയ കെട്ട് കണ്ടെത്താനായില്ല. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ രാവിലെയാണ് പണം റോഡരികില്‍നിന്നു ലഭിച്ചത്.