മിസ് ലിയോ
ഡച്ച് നയതന്ത്ര ഉദ്യോഗസ്ഥനായ നിപ്പൻബർഗും ഭാര്യ ആംഗലയും ബിതാൻചയുടെയും കോർണേലിയയുടെയും കൊലപാതകം അന്വേഷിച്ചു തുടങ്ങിയിരുന്നു.
ഇരുവരുടെയും സംശയം തുടക്കം മുതൽ ശോഭരാജിലായിരുന്നു. ശോഭരാജിനെ ഇവർ മുൻപ് കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അയാളുടെ യഥാർഥ വിവരങ്ങൾ ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു.
ശോഭരാജിന്റെ അയൽവാസിയുടെ സഹായത്തോടെ ശോഭരാജിന്റെ പേരിൽ നിപ്പൻബർഗ് പോലീസിൽ പരാതി രജിസ്റ്റർ ചെയ്തു. ഇതോടൊപ്പംതന്നെ നിപ്പൻബർഗ് ശോഭരാജിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു.
ഒടുവിൽ പോലീസിന്റെ അനുവാദത്തോടെ നിപ്പൻബർഗ് ശോഭരാജിന്റെ അപ്പാർട്ട്മെന്റ് പരിശോധിച്ചു.
ഞെട്ടിക്കുന്ന തെളിവുകളാണ് ആ ഫ്ലാറ്റിൽനിന്നു പോലീസിനു ലഭിച്ചത്. ശോഭരാജിന്റെ ശേഖരണത്തിൽ ഇരകളുടെ പാസ്പോർട്ടുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്.
പാസ്പോർട്ടുകൾ കൂടാതെ പല അളവിലുള്ള സിറിഞ്ചുകൾ മുതൽ മാരക വിഷം വരെ ആ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി.
ചൗധരി എവിടെ?
മലേഷ്യയിലേക്കായിരുന്നു മൂവർ സംഘത്തിന്റെ അടുത്ത യാത്ര. വൈരക്കല്ലുകൾ മോഷ്ടിക്കുകയായിരുന്നു അവിടെ ചൗധരിയുടെ ജോലി. അനുസരണയുള്ള ജോലിക്കാരനെപ്പോലെ ചൗധരി വൈരക്കല്ലുകൾ മോഷ്ടിച്ച് ശോഭരാജിനു കൈമാറി.
എന്നാൽ, ശോഭരാജിനെക്കുറിച്ചുള്ള ചൗധരിയുടെ ധാരണകൾ തെറ്റി. ശോഭരാജിനൊപ്പമുള്ള ചൗധരിയുടെ അവസാന യാത്രയായിരുന്നു അത്.
വൈരങ്ങൾ ശോഭരാജിനു കൈമാറിയതിനു ശേഷം ചൗധരിയെ പിന്നെ ആരും കണ്ടിട്ടില്ല.
മലേഷ്യയിൽനിന്നു കടക്കുന്നതിനു മുൻപ് ശോഭരാജ് തന്നെ ചൗധരിയെ കൊന്നതാകാമെന്നു കരുതപ്പെടുന്നു.
എന്നാൽ, വെസ്റ്റ് ജർമനിയിൽ ചൗധരിയെ കണ്ടതായി ചില റിപ്പോർട്ടുകൾ വന്നെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്നും ചൗധരിക്കായുള്ള തെരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.
മുംബൈ അധോലോകത്തിലും
അധികം വൈകാതെ ശോഭരാജ് ഇന്ത്യയിലെത്തി. അധോലോകങ്ങളുടെ അധോലോകമായ മുംബൈയിൽ കിരീടം വയ്ക്കാത്ത രാജാവായി ചാൾസ് ശോഭരാജ്.
ഇവിടെ ബാർബറാ സ്മിത്ത്, മേരി എലൻ ഈഥർ എന്നീ വിദേശ വനിതകൾക്കൊപ്പമാണ് അയാൾ മുംബൈ അധോലോകത്തിൽ തുടക്കം കുറിച്ചത്.
ജീൻ സോളമൻ എന്ന ഫ്രഞ്ച് യുവാവിനെ വിഷം നൽകി കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയിലെ കൊലപാതകങ്ങൾക്കു തുടക്കം.
1976 ജൂലൈയിൽ ശോഭരാജും മൂന്നു സ്ത്രീകളും ഉൾപ്പെടുന്ന സംഘം ഡൽഹിയിൽ വിനോദയാത്രയ്ക്കെത്തിയ ഒരു സംഘം വിദ്യാർഥികളെ കെണിയിൽപ്പെടുത്തി.
ഫ്രാൻസിൽനിന്നെത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളായിരുന്നു അവർ. പതിവു തന്ത്രമായ ഫുഡ് പോയിസണിംഗ് തന്നെയാണ് ഇവരോടും പ്രയോഗിച്ചതും.
എന്നാൽ, എല്ലാ കഥയ്ക്കും ഒരു ട്വിസ്റ്റ് ഉണ്ടാകുമല്ലോ. ശോഭരാജിന്റെ ജീവിതത്തിലും അതു സംഭവിച്ചു.
കുട്ടികൾക്കു നൽകിയ വിഷം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പ്രവർത്തിച്ചുതുടങ്ങി. കൂട്ടുകാർ മയങ്ങി വീഴാൻ തുടങ്ങിയതോടെ മൂന്നുപേർ ജാഗരൂകരായി.
ശോഭരാജിന്റെ ഇടപെടലുകളിൽ സംശയം തോന്നിയ ചെറുപ്പക്കാർ അയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. സോളമന്റെ കൊലപാതകത്തിനു പിന്നിൽ ശോഭരാജാണെന്നു പോലീസ് അറിഞ്ഞു.
ശോഭരാജ് പിടിക്കപ്പെട്ടെന്നു മനസിലായതോടെ സ്മിത്തും ഈഥറും കുറ്റസമ്മതം നടത്തി. കുറ്റകൃത്യങ്ങൾ തെളിഞ്ഞതോടെ നാലുപേരെയും പോലീസ് തിഹാർ ജയിലിലേക്കു മാറ്റി.
വിധി വരുന്നതിനു മുൻപുതന്നെ സ്മിത്തും ഈഥറും ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു.
അതേസമയം, ജയിലിൽ രാജകീയ സൗകര്യങ്ങൾ അനുഭവിച്ചാണ് ശോഭരാജ് ജീവിച്ചത്.
പെൺവേട്ടയ്ക്കു തുടക്കം! പൂക്കളുടെ ചിത്രമുള്ള ബിക്കിനി മാത്രമായിരുന്നു അവളുടെ വേഷം; പൂളിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം