മുക്കം: മനുഷ്യന്റെ ശരീര ഭാഗങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയെന്ന് സൂചന. കഴിഞ്ഞ ദിവസം മരിച്ചയാളുടെ രേഖാചിത്രം ഫോറൻസിക് വിദഗ്ധരുടേയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ പുറത്തുവിട്ടതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി നിരവധി കോളുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഫോൺ കോളുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് തന്നെ സൂചനകൾ ലഭിച്ചു തുടങ്ങിയതോടെ അന്വേഷണ സംഘവും പ്രതീക്ഷയിലാണ്. അരീക്കോട് വാവൂരിൽ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ആളാണന്ന് പറഞ്ഞ് ഫോൺ കോൾ വന്നിരുന്നങ്കിലും ഇയാളുടേതല്ല കണ്ടത്തിയ ശരീരാവശിഷ്ടങ്ങളെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
2017 ജൂണ്‍ 28ന് വൈകുന്നേരമാണ് മനുഷ്യശരീരത്തില്‍നിന്ന് വെട്ടിയെടുത്ത ഇടതുകൈ കോഴിക്കോട് ബേപ്പൂര്‍ ചാലിയം കടപ്പുറത്ത് കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ബേപ്പൂര്‍ പോലീസ് സ്ഥലത്തെത്തി കൈ മോര്‍ച്ചറിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്തു. കൈ അറത്തുമാറ്റപ്പെട്ട ശരീരത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിന്റെ മൂന്നാം നാള് 2017 ജൂലൈ ഒന്നിന് ഇടതുകൈ ലഭിച്ച അതേ തീരത്ത് വലതുകൈയും അടിഞ്ഞു. ഇതോടെ കൊലപാതം തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു.
ബേപ്പൂര്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കൂടുതല്‍ ദൂരഹത നിറച്ച് അഞ്ചാംനാള്‍ കൈകാലുകളും തലയുമില്ലാത്ത ഉടല്‍മാത്രം മുക്കം പോലീസ് കണ്ടെത്തി. കൈകള്‍ ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാറി ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി എസ്റ്റേറ്റ് റോഡരികില്‍ ചാക്കിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഉടല്. കൈകാലുകളും തലയും അറുത്തുമാറ്റിയതിനാല്‍ മനുഷ്യശരീരമാണെന്ന് തിരിച്ചറിയാന്‍ നാട്ടുകാരും പോലീസും ആദ്യം പ്രയാസപ്പെട്ടു. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീണ്ടും ഒരാഴ്ച കഴിഞ്ഞതോടെ കൈകള്‍ ലഭിച്ച ചാലിയം കടല്‍തീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തി. അങ്ങനെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു.കൈകളും ഉടലും തലയും ലഭിച്ചെങ്കിലും കാലുകള്‍മാത്രം എവിടെയും കണ്ടെത്തിയില്ല. ഇതോടെ ലഭിച്ച ശരീര ഭാഗങ്ങള്‍ ഒരാളുടേതാണോയെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തി. 2017 സെപ്റ്റംബര്‍ 16ന് പരിശോധനാഫലം പുറത്തുവന്നു. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് തന്നെയെന്ന് ഡിഎന്‍എ ഫലം ഉറപ്പിച്ചു. അങ്ങനെ നാല് കേസുകളും 2017 ഒക്ടോബര്‍ നാലിന് ക്രൈംബ്രാഞ്ചിന് കൈമാറി.
മൃതശരീരഭാഗങ്ങള്‍ കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും കൊല്ലപ്പെട്ട ആളെ തേടി ആരും എത്തിയില്ല. കൊലയാളികളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചില്ല. ഉടല് പൊതിഞ്ഞ ചാക്കിനെക്കുറിച്ച് അന്വേഷിച്ചു. കേരളത്തിലെ മിക്ക കടകളിലും സാധനെമത്തിക്കുന്ന കമ്പനിയിലെ ചാക്കായതിനാല്‍ ആ മാര്‍ഗവും പരാജയപ്പെട്ടു. ശരീരഭാഗങ്ങള്‍ ലഭിച്ചത് എസ്റ്റേറ്റ് മേഖലയില്‍നിന്നും കടല്‍തീരത്തുനിന്നുമായതിനാല്‍ സിസിടിവികളും ഉണ്ടായിരുന്നില്ല.
കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെയാണ് ശാസ്ത്രീയ മാര്‍ഗങ്ങളിലേക്ക് അന്വേഷണ സംഘം തിരിഞ്ഞത്. കംപ്യൂട്ടര്‍ സഹായത്താല്‍ തലയോട്ടി അടിസ്ഥാനമാക്കി മൂന്ന് രേഖാചിത്രങ്ങള്‍ വരച്ചു. ഇവ മാധ്യമങ്ങള്‍ വഴി പരമാവധി പ്രചരിപ്പിച്ച് നോക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രങ്ങളും വിശദമായി പരിശോധിച്ചതില്‍നിന്ന് കൊല്ലപ്പെട്ട ആള് ഇതര സംസ്ഥാനക്കാരനാണെന്ന സംശയത്തിലാണ്.
ആദ്യ ശരീരഭാഗം കണ്ടെത്തിയതിനെക്കാള്‍ ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ ആമാശയത്തില്‍നിന്ന് ബസുമതി അരിയും തക്കാളിയും ഉള്ളിയും കണ്ടെത്തി. മദ്യത്തിന്റെ അംശവും ഉണ്ടായിരുന്നു. ഏകദേശം ഇരുപത്തിയഞ്ച് വയസും 165 സെന്റി മീറ്റര്‍ ഉയരവും വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. പല്ലുകളില്‍ പുകയിലയുടെ കറ കണ്ടെത്തി. ഈ വിവരങ്ങളും രേഖാചിത്രത്തിലെ രൂപവും വിലയിരുത്തിയതോടെയാണ് കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരനായിരിക്കാമെന്ന് പ്രാഥമികമായി സംശയിക്കുന്നത്.