തുറവൂർ: തീരദേശ പരിപാലന നിയമം മൂലം ദുരിതമനുഭവിക്കുന്ന തീര ജനതയ്ക്ക് മറ്റൊരു ഇരുട്ടടിയായി മാറിയിരിക്കുകയാണ് പിങ്കു കുറ്റികൾ. തീരദേശത്തെ ജനങ്ങളുടെ നെഞ്ചിൽ തീക്കനലായി മാറുകയാണിവ. തീരദേശപാതയുടെ വികസനത്തിനായി സ്ഥാപിച്ചിരിക്കുന്ന പിങ്കു കുറ്റികളാണ് തീരദേശ ജനതയ്ക്ക് ഭാരമായി മാറുന്നത്. സർക്കാർ നൽകിയ മാപ്പ് അനുസരിച്ച് സ്വകാര്യ ഏജൻസി തീരദേശത്ത് മാരാരിക്കുളം മുതൽ ചെല്ലാനം വരെയും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയും റോഡ് വികസനത്തിനായി പിങ്ക് കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്.
കുറ്റികൾ സ്ഥാപിച്ച ശേഷം ചില ഉദ്യോഗസ്ഥർ വന്ന് റോഡിനു സ്ഥലം വിട്ടുകൊടുക്കുന്നവരുടെ മേൽവിലാസവും, സർവേ നമ്പരും, ഏറ്റെടുക്കുന്ന സ്ഥലത്തു നിലവിലുള്ള കെട്ടിടത്തിന്റെ മറ്റു വിശദവിവരങ്ങളും ശേഖരിച്ചുപോയതല്ലാതെ പിന്നീട് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. സ്ഥലമെടുപ്പ് സംബന്ധിച്ച് യാതൊരുവിധ നിർദേശങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ നിലച്ചതിന്റെ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വീടിന്റെ ഉള്ളിലും മുറ്റത്തും പറമ്പിലും മറ്റും പിങ്കു കുറ്റികൾ സ്ഥാപിച്ചതോടുകൂടി ഈ ഭൂമിയിൽ ഉടമകൾക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ബാങ്കിൽനിന്നു ലോണെടുക്കുവാനോ മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുവാനോ ഉള്ള അനുമതി ലഭിക്കാത്ത അവസ്ഥയാണ്. പല സ്ഥലങ്ങളിലും പുതുതായി നിർമിച്ച പല വീടുകളുടെ മധ്യഭാഗത്തായാണ് പിങ്കു കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്.
ഇവരുടെ ജീവിതം ത്രിശങ്കുവിൽ ആയിരിക്കുകയാണ്. പകരം വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തുവാനോ, പകരം സംവിധാനമായി എന്തു ചെയ്യണമെന്നോ അറിയാതെ ജനങ്ങൾ ആശങ്കയിലാണ്. തീരദേശ റോഡ് വികസനത്തിനായി സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതും ജലരേഖയായി മാറിയിരിക്കുകയാണ്. അടിയന്തരമായി തീരദേശ ജനതയുടെ നെഞ്ചിലെ തീക്കനൽ നീക്കുകയോ ജനങ്ങൾക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്തപക്ഷം കുറ്റികൾ പിഴുതെറിയുവാനുള്ള തീരുമാനത്തിലാണ് തീരദേശ ജനത.
