തലശേരി: വർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
സർക്കാർ ഉദ്യോഗസ്ഥരടങ്ങിയ വൻ സംഘമാണ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനായി കോടതി ഉത്തരവുകൾ വ്യാജമായി നിർമിച്ചിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മയ്യിൽ വില്ലേജ് ഓഫീസിലേക്കും ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഈ രണ്ട് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മയ്യിലിൽ രണ്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരേക്കർ ഭൂമി സംഘം തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.
ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ രണ്ട് ഓഫീസിലേയും ഉദ്യോഗസ്ഥർക്ക് അന്വഷണ സംഘം നോട്ടീസ് നൽകി. തട്ടിയെടുത്ത ഭൂമി പ്രമുഖ സഹകരണ ബാങ്കിൽ പല തവണ പണയം വെച്ച് വായ്പ എടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിന് ബാങ്കിലെ ഉന്നതരുടെ സഹായം ലഭിച്ചിട്ടുള്ളതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത ഭൂമി വാങ്ങാൻ വരുന്നവർക്ക് രേഖകളിൽ വിശ്വാസം ഉണ്ടാകാൻ വേണ്ടിയാണ് ഇത്തരത്തിൽ വായ്പ എടുത്തിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം.
തട്ടിപ്പ് സംഘത്തിലെ കണ്ണികളായ നിലവിൽ സർവീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ വിശദമായ വിവരം പോലീസ് ശേഖരിച്ചു കഴിഞ്ഞു.
വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കുന്ന വൻ സംഘം ജില്ലാ രജിസട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായുള്ള ആരോപണത്തെ തുടർന്ന് പോലീസ് വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്.
2017 വരെയുള്ള ജില്ലാ രജിസ്ട്രാർ ഓഫീസിലെ വിലപ്പെട്ട രേഖകൾ നശിപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ജില്ലാ രജിസ്ട്രാറുടെ ആസ്ഥാനമായ തലശേരിയിൽ സവിശേഷ അധികാരമുള്ള സബ് രജിസ്ട്രാറുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കൾ തട്ടിയെടുത്തിട്ടുള്ളതായുമുള്ള വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
തലശേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലയിലെ ഏത് സ്ഥലത്തെ സ്വത്തുക്കളും രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഇത്തരത്തിൽ രജിസ്ട്രേഷന് എത്തുന്ന സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ അതാത് സബ് രജിസ്ട്രാർ ഓഫീസിൽ വെരിഫിക്കേഷന് അയക്കണമെന്നാണ് നിയമം.
ഇത് സംബന്ധിച്ച രേഖകൾ ഉൾപ്പെയാണ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ നിന്നും നശിപ്പിച്ചിട്ടുള്ളത്.
കൊളശേരി, ധർമ്മടം, ഇരിക്കൂർ എന്നീ പ്രദേശങ്ങളിലെ സ്ഥലങ്ങൾ വ്യാജ രേഖ ഉണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതികളിൽ മൂന്ന് കേസുകകളാണ് തലശേരി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.