വന്ധ്യംകരണ ശസ്ത്രക്രിയ പാളി ! യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവം അടിമാലിയില്‍…

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് യുവതിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. നേരത്തെ നഷ്ടപരിഹാരമായി 30,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്.

മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

കമ്മിഷന്‍ നോട്ടീസയച്ചപ്പോള്‍ ഡി.എം.ഒ. 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് കമ്മിഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങില്‍ പരാതിക്കാരി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം നിത്യവൃത്തിക്ക് പോലും വിഷമിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു. യുവതിയുടെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ട മനുഷ്യവകാശ കമ്മീഷന്‍ ഒരു ലക്ഷം രൂപ കൂടി നല്‍കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു…

Related posts