സുന്ദരപതനം! ഒരു വേശ്യയുടെ വേഷം നീ എന്തിനു ചെയ്തു… ലീലയെന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ കവിതയുടെ വിശേഷങ്ങളിലേക്ക്…

പ്രദീപ് ഗോപി
KAVITHA1
കവിത പോലെ മനോഹരിയാണ് കവിതാ നായര്‍. പേരില്‍ മാത്രമല്ല അക്ഷരങ്ങള്‍ കൊണ്ടും കവിത തീര്‍ക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയിലും സീരിയലിലും സ്‌റ്റേജ് അവതാരകയായുമൊക്കെ തിളങ്ങുന്നതിനിടെ താന്‍ എഴുത്തുകാരി കൂടിയാണെന്നു കവിത തെളിയിച്ചിരിക്കുന്നു.

സാക്ഷാല്‍ മോഹന്‍ലാല്‍ എഴുതിയ അവതാരിക യോടൊപ്പം തന്റെ “സുന്ദരപതനം’ എന്ന കഥാസമാഹാരത്തിന്റെ കൈപിടിച്ചു കവിത സാഹിത്യലോകത്തേക്കും ചുവടുവച്ചിരിക്കുന്നു. പ്രണയവും സ്വപ്‌നവും യാഥാര്‍ഥ്യവുമൊക്കെയാണ് കവിത തന്റെ കഥകളില്‍ കോറിയിട്ടിരിക്കുന്നത്. തീര്‍ന്നില്ല, സുന്ദരപതനത്തിലെ ഒരു കഥ തിരക്കഥയാക്കുന്ന തിരക്കിലും കൂടിയാണ് കവിത. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നു മാറിനിന്ന കവിത ലീലയെന്ന ചിത്രത്തില്‍ ശക്തമായ കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു മടങ്ങിയെത്തിയത്. പിന്നീട് ഈ നടിയെത്തേടിയെത്തിയതെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളാണ്. കവിതയുടെ വിശേഷങ്ങളിലേക്ക്…

സുന്ദരപതനം

ഡയറികളിലൊക്കെ നേരത്തെ തന്നെ എന്തെങ്കിലും കുത്തിക്കുറിക്കുമായിരുന്നു. അതു സൂക്ഷിക്കുന്ന പതിവൊന്നുമുണ്ടായിരുന്നില്ല. 2006 മുതല്‍ ബ്ലോഗെഴുതിത്തുങ്ങി. ബ്ലോഗില്‍ എഴുതിത്തുടങ്ങിയതോടെ എഴുതിയതു സൂക്ഷിക്കാന്‍ ഒരു സ്ഥലമുണ്ടായി. അതു ജനങ്ങള്‍ വായിക്കാന്‍ തുടങ്ങി. അതുവരെ എന്നെ ഒരു നടിയും അവതാരകയുമായാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. ബ്ലോഗാണ് എന്നിലെ എഴുത്തുകാരിക്കു പ്രചോദനമായത്. നല്ല പ്രതികരണമാണ് അപരിചിതരായ ഒരുപാട് ആളുകള്‍ പോലും നല്‍കിയത്. എഴുതിത്തുടങ്ങിയതോടെ മറ്റൊരു കൂട്ടം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സുഖമുണ്ടായിരുന്നു. അവരുടെ പിന്തുണയാണ് സുന്ദരപതനം എന്ന പുസ്തകം.

തിരക്കഥാരചന

ഞാനിപ്പോള്‍ ഹണിബീ 2 എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എഴുത്ത് നന്നായി മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. ടെലിവിഷനില്‍ ഒരു ഷോ ചെയ്യുന്നുണ്ട്. തിരക്കഥ എഴുത്തിനു സമയം കിട്ടാത്തതു കൊണ്ട് കിട്ടുന്ന ചെറിയ ഇടവേളകളില്‍ ഞാന്‍ പറയുകയാണ് ചെയ്യുന്നത്. അതു റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കും. പിന്നീടത് പേപ്പറിലേക്കു പകര്‍ത്തണം. ഞാന്‍ എഴുതുന്നത് ഒരു പക്കാ കൊമേഴ്‌സ്യല്‍ സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയല്ല. അതുസംഭവിച്ചാല്‍ ആദ്യസിനിമയില്‍ എന്റേതായ ഒരു കൈയൊപ്പ് വേണമെന്നുള്ളതുകൊണ്ട് കുറച്ചു സമയമെടുത്താലും കുഴപ്പമില്ല എന്ന തീരുമാനത്തിലാണ്.

കവിതയുടെ സിനിമയില്‍ നന്ദിതാ ദാസ്

തിരക്കഥ തയാറാക്കുന്ന സിനിമയില്‍ നന്ദിതാ ദാസിനെ നായികയാക്കണമെന്നു തന്നെയാണു മോഹം. അതേസമയം ഇതേക്കുറിച്ച് അവരോട് ഇതുവരെ സംസാരിച്ചിട്ടുപോലുമില്ല. തികച്ചും സാധാരണക്കാരിയായ ഒരു സ്ത്രീകഥാപാത്രമാണത്; എല്ലാ നന്മകളും ആഴവും തീക്ഷ്ണതയും എല്ലാമുള്ള മുഖവുമുള്ള ഒരു കഥാപാത്രം. എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ ആ കഥാപാത്രമായി നന്ദിതയെ മാത്രമാണ് കണ്ടത്. ഞാന്‍ ഉദ്ദേശിക്കുന്ന കഥാപാത്രത്തിനു ആവശ്യമുള്ളതെല്ലാം അവരില്‍ മാത്രമാണുള്ളത്. പക്ഷേ ഉദ്ദേശിക്കുന്നയാളെ പലപ്പോഴും സിനിമയില്‍ കിട്ടിയെന്നു വരില്ല. നന്ദിതാ ദാസിനോടു തീര്‍ച്ചയായും ഈ സിനിമയുടെ കഥപറയും.

താരപരിവേഷം, പ്രശസ്തി

ഞാന്‍ കോട്ടയത്തിനടുത്ത് ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സാധാരണ     പെണ്‍കുട്ടിയാണ്. വിവാഹശേഷം ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്. അച്ഛനും അമ്മയും നാട്ടില്‍ തന്നെയാണ് താമസിക്കുന്നത്. എനിക്ക് എപ്പോള്‍ വേണമെങ്കിലും അവിടേക്കു തിരിച്ചുപോയി അച്ഛനോടും അമ്മയോടുമൊപ്പം ജീവിക്കാനാകും. പക്ഷേ വലിയൊരു സ്റ്റാറായി മാറിയാല്‍ ആ ജീവിതം എനിക്കു നഷ്ടപ്പെടും. ഒരു താരപരിവേഷം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പ്രശസ്തി കുഴപ്പമില്ല. പോപ്പുലാരിറ്റി മാനേജ് ചെയ്യാന്‍ പറ്റും, സ്റ്റാര്‍ഡം സാധാരണക്കാര്‍ക്ക് മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റില്ല.

ലീലയിലെ ഉഷ, പലരും ചെയ്യാന്‍ മടിക്കുന്ന വേഷം

കല്യാണം കഴിഞ്ഞതോടെ എന്റെ പ്രഫഷനില്‍ കുറച്ചുകൂടി ലിബറലായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. നേരത്തെ തന്നെ ലീല വായിച്ചിരുന്നു. കഥകള്‍ വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ ഓരോരോ നടീനടന്മാരായി കണ്ടാണു വായിക്കാറുള്ളത്. ലീലയിലെ ഉഷ എന്ന കഥാപാത്രത്തെ ലതച്ചേച്ചിയായി കണ്ടാണ് വായിച്ചത്. അന്ന് ഈ കഹ സിനിമയാക്കുമെന്നു പോലും ചിന്തിച്ചിരുന്നില്ല. വിവാഹശേഷം ഒരു വര്‍ഷം സിനിമയില്‍ നിന്ന് അവധിയെടുത്തു. അപ്പോഴും അവസരങ്ങള്‍ വന്നിരുന്നു. ലീലയിലേക്കു വിളിവന്നപ്പോള്‍ എതു കഥാപാത്രമാണെന്നു മാത്രമാണു ചോദിച്ചത്. കല്യാണത്തിനു ശേഷമുള്ള ശക്തമായ മടങ്ങിവരവിനു പറ്റിയ കഥാപാത്രമാണ് ഉഷയുടേതെന്നു ബോധ്യമുള്ളതു കൊണ്ടാണ് ആ വേഷം ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഇപ്പോഴും ആ കഥാപാത്രത്തെപ്പറ്റി എന്നോട് അഭിപ്രായം പറയുന്നവരുണ്ട്. ഒരു വേശ്യയുടെ വേഷം നീ എന്തിനു ചെയ്തുവെന്നു ചോദിക്കുന്നവരുണ്ട്. വളരെ നന്നായി ആ വേഷം നീ ചെയ്തു എന്നു പറയുന്നവരുമുണ്ട്.

ഡഫേദാറിലെ കഥാപാത്രം

ടിനി ടോമിനൊപ്പമാണ് ഡഫേദാറില്‍ അഭിനയിച്ചത്. അതില്‍ 25 വയസുള്ള യുവതിയുടെയും 65 വയസുള്ള സ്ത്രീയു ടെയും വേഷം ചെയ്യാനായി. എനിക്കേറെ അടുപ്പം തോന്നിയ കഥാപാത്രമായിരുന്നു അതിലെ സുഭദ്ര.

പത്തു കല്പനകള്‍

പത്തു കല്പനകളിലെ നാന്‍സി പത്രങ്ങളിലൂടെയൊക്കെ നമ്മള്‍ മിക്കവാറും കണ്ടിട്ടുള്ള കഥാപാത്രമാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെയും അവരുടെ മാതാവിന്റെയുമൊക്കെ പ്രതിനിധിയാണ് നാന്‍സി. തിരക്കഥ പോലും വായിക്കാതെ സ്വീകരിച്ച കഥാപാത്രമായിരുന്നു അത്. മനസു വല്ലാതെ വിഷമിച്ച് അഭിനയിച്ച രംഗങ്ങളും അതിലുണ്ട്.

ഹണിബീ 2

ലീലയും ഡഫേദാറും പത്തു കല്പനകളും കഴിഞ്ഞ് ഹണിബി 2വിലെത്തിയപ്പോള്‍ മനസ് വളരെ റിലാക്‌സായി. ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മൂന്നു കഥാപാത്ര ങ്ങളും ചെയ്ത ശേഷം കിട്ടിയ നിറയെ തമാശകളും പൊട്ടിച്ചിരികളും ഉള്ള ചിത്രമാണ് ഹണിബീ 2. ഒരു പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. നോര്‍മലാകാന്‍ എന്നെ സഹായിച്ച ചിത്രമാണിത്.

വീട്, കുടുംബം

അച്ഛന്‍ ശശിധരന്‍ നായര്‍, അമ്മ പ്രസന്ന, അനിയന്‍ കണ്ണന്‍. അവര്‍ കോട്ടയം അയര്‍ക്കുന്നത്താണ് താമസിക്കുന്നത്. അനിയന്‍ ഇപ്പോള്‍ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് വിപിന്‍ നന്ദന്‍. പാലക്കാട് സ്വദേശിയാണെങ്കിലും അദ്ദേഹം ജനിച്ചതും വളര്‍ന്നതുമൊന്നും കേരളത്തിലല്ല. അദ്ദേഹത്തിന്റെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. ബംഗളൂരു വിലാണ് ഭര്‍ത്താവിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അവിടെയൊരു കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ബംഗളൂരു വില്‍ താമസിക്കുന്ന ഞാന്‍ സിനിമയുള്ളപ്പോള്‍ എത്തി അഭിനയിച്ചു തിരിച്ചു പോകുന്നു.

Related posts