ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചത് അസം സ്വദേശിയായ തൊഴിലാളിയ്ക്ക് ! പണം ബാങ്ക് വഴി മാറിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാളി യുവാവ് ലോട്ടറിയുമായി മുങ്ങി; മലയാളികളെ ആകെ നാണം കെടുത്തുന്ന സംഭവം ഇങ്ങനെ…

കോട്ടയം:ചില മലയാളികള്‍ മൊത്തം മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ വ്യാപൃതരാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. 65 ലക്ഷം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി യുവാവ് തട്ടിയെടുത്തുവെന്ന പരാതിയുമായി അസം സ്വദേശി രംഗത്ത്. നിലമ്പൂര്‍ സ്വദേശിയായ മിഖ്ദാദ് എന്നയാള്‍ക്കെതിരേയാണ് അസം സ്വദേശി സുശീലന്‍ പരാതിയുമായി വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് ഒന്നാം സമ്മാനം ലഭിച്ചത്.

എന്നാല്‍ സുശീലന് ടിക്കറ്റ് മാറി പണം ആക്കുവാന്‍ ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നതാണ് ചതിയില്‍പ്പെടാന്‍ ഇടയാക്കിയത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനാണ് സുശീല്‍. പണം വാങ്ങുവാന്‍ വഴി ഇല്ലാതെ വിഷമിച്ചു നിന്നപ്പോള്‍ കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം നല്‍കാമെന്ന് പറഞ്ഞ് വരികയായിരുന്നു. പക്ഷേ ടിക്കറ്റ് വാങ്ങി പോയ ആളെ ശേഷം കണ്ടില്ല.

ഇതോടെയാണ് താന്‍ കബളിക്കപ്പെട്ടു എന്ന് സുശീല്‍ തിരിച്ചറിഞ്ഞത്. ഇതോടെ പരാതിയുമായി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിഖ്ദാദിന്റെ നമ്പറിലേക്ക് പോലീസ് വിളിച്ചുനോക്കിയെങ്കിലും പ്രതികരിച്ചിട്ടില്ല. ടിക്കറ്റുമായി കടന്ന ശേഷം മിഖ്ദാദ് സ്വന്തം വീട്ടില്‍ പോവുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ മലയാളികള്‍ക്കാകെ നാണക്കേടാകുകയാണ്.

Related posts