ചാത്തന്നൂർ: ചേയ്സ് പൊട്ടിയ ബസ് ദീർഘദൂര സർവീസിന് അയയ്ക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നറിഞ്ഞിട്ടും ബോധപൂർവ്വം അത് വിസ്മരിച്ചു കൊണ്ടാണ് അധികൃതരുടെ നടപടി.പൊതു ഗതാഗത സ്ഥാപനമായ കെ -സ്വിഫ്റ്റിന്റെ കെഎസ്-86 എന്ന ചെസ്റ്റ് നമ്പരുള്ള ബസാണ് ചെയ്സ് പൊട്ടിയിട്ടും യാത്രക്കാരുടെ ജീവന് പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുന്നത്.
വയനാടൻ ചുരങ്ങളിലൂടെ ഉൾപ്പെടെ ദുർഘടം നിറഞ്ഞ റോഡുകളിലൂടെയാണ് ഈ സൂപ്പർ ഡീലക്സ് എയർ ബസിന്റെ യാത്ര. തകരാര്‍ പരിഹരിക്കാതെ അത് രഹസ്യമാക്കി വച്ചു കൊണ്ടാണ് ഇപ്പോഴുംതിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുകയാണ്.നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ ബസിനുള്ളത്.
ഇതേ സീരീസില്‍ വാങ്ങിയ കെ എസ്-16, കെ എസ് -18, കെ എസ്-30 എന്നീ ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായതാണ്. ഈ സീരീസിൽ വാങ്ങിയ ബസുകളുടെ ചേയ്സുകൾ തകരുന്നത് ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചിട്ടില്ല.
കുറച്ചു നാൾ മുമ്പ് ഇത്തരത്തിൽ ഒരു ബസിന്റെ ചേയ്സ് പൊട്ടിയത് വലിയ വാർത്തയും വിവാദവുമായി. ഈ ബസ് തിരുവനന്തപുരം സെൻട്രൽ വർക്ക് ഷോപ്പിലേയ്ക്ക് മാറ്റിയിരുന്നു ഇതിന്റെ ചേയ്സ് മാറ്റാൻ നടപടി ആയിട്ടുണ്ട് എന്നാണറിഞ്ഞത്.
ബസ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് ടി ഡി എഫ് അന്ന് വിജിലൻസിന് പരാതി നല്‍കിയിരുന്നു. പക്ഷേ അതിൽ ഒരു അന്വേഷണവും ഉണ്ടായില്ല.ആന്റണി രാജു ഗതാഗത മന്ത്രിയും ബിജു പ്രഭാകര്‍ സിഎംഡിയുമായിരുന്ന കാലത്താണ് ഈ ബസെല്ലാം വാങ്ങിയത്.
- പ്രദീപ്ചാത്തന്നൂർ
