അമ്പലപ്പുഴ: കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നിട്ടും സമ്മതിദാനാവകാശം വിനിയോഗിച്ച് മുൻമന്ത്രിയും സിപി എം നേതാവുമായ ജി. സുധാകരൻ. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ എത്തിയാണ് ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും വോട്ട് രേഖപ്പെടുത്തിയത്.
രണ്ടാഴ്ച മുമ്പ് ശുചിമുറിയിൽ തെന്നിവീണ് കാലിനു പരിക്കേറ്റ സുധാകരൻ വിശ്രമത്തിലിരിക്കെയാണ് വോട്ട് ചെയ്യാനെത്തിയത്. രാവിലെ 11നുശേഷമാണ് പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലേക്ക് ജി. സുധാകരൻ എത്തിയത്.
ബൂത്തിന് മുന്നിൽ അല്പം വിശ്രമിച്ച ശേഷമാണ് വോട്ട് ചെയ്യാൻ കയറിയത്. വോട്ട് ചെയ്തശേഷം തിരികെ വീട്ടിലേക്ക്. തിരക്കും നിൽക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് വീട്ടിലെത്തിയ ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കുമെന്ന് ജി. സുധാകരൻ പറഞ്ഞു. ത്രികോണമത്സരം നടക്കുന്ന സ്ഥലങ്ങളിൽ ഇടതുമുന്നണി നേട്ടമുണ്ടാക്കും. ശബരിമല വിഷയം വലിയതോതിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ചെറിയതോതിൽ സ്വാധീനിച്ചേക്കാമെന്നും ജി. സുധാകരൻ പറഞ്ഞു.
