കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിന്റെ പിന്നില്‍ കളിക്കുന്നത് ലങ്കയിലെ തമിഴ്പുലികള്‍ ? സുസ്മിത ടീച്ചര്‍ ആള് ചെറിയ പുള്ളിയല്ല…

കൊച്ചിയിലെ ലഹരിമാഫിയയുടെ പിന്നിലുള്ള ശക്തികേന്ദ്രം തമിഴ്പുലികളാണോയെന്ന സംശയം ഉയരുന്നു.
കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു.

ഇതാണ് അന്വേഷണത്തിന്റെ മുന തമിഴ്പുലികളിലേക്ക് എത്തിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്.

ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്നാട്ടുകാരാണെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്.

ഇവര്‍ക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്.

ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ് വിവരം. ശ്രീലങ്കയില്‍ ഇരുന്നാണു എല്ലാം നിയന്ത്രിക്കുന്നത്.

സംശയ നിഴലിലുള്ളവരുടെ ബന്ധുക്കളും കള്ളക്കടത്ത് പതിവാക്കിയവരാണ്. ഹവാല, മനുഷ്യക്കടത്ത് ഇടപാടുകളിലും ഇവര്‍ക്കു ബന്ധമുണ്ട്.

യൂറോപ്പ്, റഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു വാങ്ങുന്ന കൃത്രിമ ലഹരികള്‍ ഇന്ത്യയില്‍ ഒരു കിലോയ്ക്കു 15 ലക്ഷം രൂപ മുതലാണ് ഇവര്‍ ഈടാക്കുന്നത്.

കേസില്‍ അറസ്റ്റിലായ സുസ്മിതയാണു കേരളത്തിലെ സംഘത്തെ നിയന്ത്രിക്കുന്നത്. പ്രതികള്‍ക്കു ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍പേ വഴിയും വലിയ തോതില്‍ പണം നല്‍കിയിരുന്നു ഇവര്‍.

വാഴക്കാലയിലെ ഫ്‌ളാറ്റില്‍ നിന്നു ലഹരി പിടിച്ചകേസില്‍ ഇതുവരെ 21 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഫ്‌ളാറ്റിന്റെ സ്റ്റെയര്‍കേസില്‍ വച്ചിരുന്ന 1.85 കിലോ എം.ഡി.എം.എ. പിടിച്ച മറ്റൊരു കേസില്‍ ആറുപേരെയാണു പ്രതിചേര്‍ത്തത്. ഈ കേസിലാണു ശ്രീലങ്കന്‍ വംശജരെ പിടികൂടാനുള്ളത്.

കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകളാണ്.

നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ലഹരി സംഘങ്ങളില്‍ ടീച്ചര്‍ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. 11 കോടിയുടെ ലഹരിമരുന്ന് കേസില്‍ 12-ാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.

ഹോട്ടലുകളില്‍ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും മുമ്പില്‍ നിന്നത് സുസ്മിതയാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

വന്‍കിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാര്‍ട്ടികള്‍ ഇവര്‍ പങ്കെടുത്തിരുന്നു. ചില പ്രതികള്‍ക്കൊപ്പം ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിരുന്നതായും വിവരമുണ്ട്.

Related posts

Leave a Comment