ബ്രോങ്ക്‌സില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം; 42 വയസുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ് (ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ (42) മരിച്ചതായി പോലീസ് അറിയിച്ചു.

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്.

ഈ ആഴ്ചയില്‍ ടെക്‌സസില്‍ വെടിവയ്പ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം കൂടി ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്.

സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഗുറിയാസിന്റെ തല ആക്രമണത്തില്‍ അടുത്തുള്ള കോണ്‍ക്രീറ്റില്‍ ഇടിച്ചു.

മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരുക്കേറ്റ ഗുറിയാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

കാര്‍ട്ടര്‍ അവന്യു 176 സ്ട്രീറ്റ് മൗണ്ട് ഹോപ്പില്‍ നടന്ന സംഭവത്തില്‍ പരുക്കേറ്റ മറ്റൊരു സഹോദരന്‍ സുഖം പ്രാപിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിനു കാരണമായത്. രണ്ടു പേരെ ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇവരുടെ പേരിലുള്ള കേസ് കൊലപാതക കുറ്റമായി മാറ്റി. അക്രമണം നടത്തിയ ആള്‍കൂട്ടം ഇവരുടെ കാറിലുണ്ടായിരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായും പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment