പത്തനംതിട്ട: മുന്‍കൂര്‍ ജാമ്യ ഹര്‍ജികൾ തടയാന്‍ രഹസ്യനടപടികള്‍ മജിസ്ട്രേറ്റുമാര്‍ പരിശോധിക്കുന്നില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിട്ടാണ് കേസില്‍ പ്രതിയാക്കിയതെന്നും തെളിവ് മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും ആക്ഷേപം ഉയര്‍ത്തി ഹൈക്കോടതി അഭിഭാഷകനായ കുളത്തൂര്‍ ജയ്സിംഗാണ് പരാതി ഉന്നയിച്ചത്.
പരാതി ലഭിച്ചാല്‍ കേസ് എടുക്കാനും അതിനോടൊപ്പം തുടര്‍നടപടികള്‍ സ്വീകരിക്കുവാനും പോലീസിന് അധികാരമുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശം തടയാന്‍ രഹസ്യ നീക്കങ്ങളിലൂടെ കസ്റ്റഡിയില്‍ എടുത്ത ശേഷം കേസില്‍ പ്രതിയാക്കുകയും ഇത്തരം നടപടികൾ മറച്ചുവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും പലപ്പോഴും മജിസ്ട്രേറ്റുമാര്‍ വേണ്ട രീതിയില്‍ പരിശോധിക്കുന്നില്ലെന്നാണ് ആക്ഷേപം.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗിക പീഡന പരാതികളില്‍ പോലീസ് മൂന്ന് കേസുകള്‍ നിലവില്‍ എടുത്തിട്ടുണ്ട്. ഒന്നും രണ്ടും കേസുകളില്‍ ഒന്നില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് വിലക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ പരാതി വിദേശത്തു നിന്നാണ് പോലീസിന് ലഭിച്ചത്.
പരാതിക്കാരിയെ പോലീസ് ഇതേവരെ നേരില്‍ കണ്ടിട്ടില്ല. പരാതിക്കാരുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്തശേഷമാണ് കേസില്‍ പ്രതിയാക്കിയത്. മുന്‍കൂര്‍ ജാമ്യം ഹര്‍ജി നല്‍കുന്നത് തടയുകയെന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇത്തരം രഹസ്യ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്.
