പാമ്പേ… നാരായണന്‍കുട്ടി വിളിക്കുന്നു! വാവ സുരേഷിന്റെ പട്ടികയിലേക്ക് നാരായണന്‍കുട്ടിയും; ഇതുവരെ പിടികൂടിയത് 4500–ഓളം പാമ്പുകളെ

snakeകട്ടപ്പന: വാവ സുരേഷിന്റെ പട്ടികയിലേക്ക് നാരായണന്‍കുട്ടിയും. വനംവകുപ്പിന്റെ ഔദ്യോഗിക പാമ്പുപിടുത്തക്കാരനാണ് നാരായണന്‍കുട്ടി എന്ന വ്യത്യാസമുണ്ട്. സുരേഷ് സാമൂഹ്യപ്രവര്‍ത്തനമായി പാമ്പുകളെ പിടിച്ച് കാട്ടില്‍വിടുമ്പോള്‍ നാരായണന്‍കുട്ടിക്കിത് ഔദ്യോഗിക കൃത്യനിര്‍വഹണമാണ്. എട്ടുവര്‍ഷംമുമ്പ് വനംവകുപ്പിന്റെ വാച്ചറായി ജോലി ലഭിക്കുന്നതിനുമുമ്പും നാരായണന്‍കുട്ടി പാമ്പുകളെ പിടിക്കുമായിരുന്നു. ജോലിയില്‍ പ്രവേശിച്ചശേഷം 4500–ഓളം പാമ്പുകളെ കൃഷ്ണന്‍കുട്ടി പിടിച്ചിട്ടുണ്ട്.

കട്ടപ്പന ഇരുപതേക്കര്‍ താവുപറമ്പില്‍ നാരായണന്‍കുട്ടി എന്ന 55–കാരന് വനംവകുപ്പില്‍ പാമ്പുപിടുത്തമാണ് പ്രധാന തൊഴില്‍. അടുത്തദിവസം ശബരിമല ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിനിടയിലാണ് കട്ടപ്പന വള്ളക്കടവില്‍ കോഴിക്കോട്ട് ദേവസ്യാച്ചന്റെ വീട്ടില്‍ പാമ്പുകയറിയതായി ഫോണ്‍വിളി വന്നത്. അവിടെയെത്തിയപ്പോഴേക്കും പാമ്പ് വിടിനുള്ളില്‍നിന്നും പുറത്തുവന്നിരുന്നു.

പാമ്പിനെ പിടികൂടി ചാക്കിലാക്കിയശേഷം വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ അയ്യപ്പന്‍കോവില്‍ കാട്ടില്‍ തുറന്നുവിട്ടു. പ്രായംകൂടി കുറുകിയ പാമ്പായിരുന്നു ഇന്നലെത്തേത്. ആറടിയോളം നീളംവരും. പമ്പയില്‍നിന്നും ഒരു രാജവെമ്പാലയെയും പിടികൂടി കാട്ടില്‍വിട്ടിട്ടുണ്ട്. അണലി, വളകൊഴപ്പന്‍, മോതിരവളയന്‍, ചങ്കുവരയന്‍, കരിമൂര്‍ഖന്‍ തുടങ്ങിയ വിഷംകൂടിയ ഇനം പാമ്പുകളും പെരുമ്പാമ്പുമൊക്കെ നാരായണന്‍കുട്ടിയുടെ കൂട്ടിലായിട്ടുണ്ട്. രണ്ടുതവണ പാമ്പിന്റെ കടിയും കിട്ടിയിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് ശബരിമല ഡ്യൂട്ടിക്കിടെ കരിമൂര്‍ഖനെ പിടിച്ചപ്പോഴാണ് കടിയേറ്റത്. ദീര്‍ഘനാള്‍ ചികിത്സയിലും കഴിഞ്ഞു. നാരായണന്‍കുട്ടിയുടെ ഫോണ്‍: 9496961792.

Related posts