നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ കാലിൽ നിന്ന് മരക്കഷ്ണം പുറത്തെടുത്തു. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധു (57)വിന്റെ കാലിൽ നിന്നാണ് മരക്കഷ്ണം പുറത്തെടുത്തത്.
മാർച്ച് 21ന് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് മധു മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇവിടെ പത്തിലധികം തുന്നലിട്ട ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടു. മൂന്ന് ദിവസം പാലോട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം വീട്ടിൽ വിട്ടു.
തുടർന്ന് മധു വീട്ടിന് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡ്രസിംഗ് ചെയ്തു. വീണ്ടും മുറിവിൽ നിന്ന് പഴുപ്പ് വരുന്നതിനെ തുടർന്ന് ഓർത്തോ വിഭാഗത്തിൽ കാണിക്കാൻ ഡോക്ടർ അറിയിച്ചതോടെ ആണ് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ്ഞ 14ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി കണ്ടു. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ഇന്നലെ അസ്ഥിരോഗ വിദഗ്ധൻ ഡോ.വി.എസ്.അജിത് കുമാർ ശസ്ത്രക്രിയ നടത്തി രോഗിയുടെ കാലിൽ നിന്ന് മരകഷണം പുറത്തെടുക്കുകയായിരുന്നു.
