ഇക്കാലഘട്ടത്തിൽ മലയാളികൾക്ക് ഏറെ പരിചിതമായൊരു പേരാണ് രവി പൂജാരി എന്ന അധോലോക നായകന്റേത്.
കൊച്ചിയിൽ അടുത്ത കാലത്ത് അരങ്ങേറിയ ബ്യൂട്ടിപാർലർ ആക്രമണമാണ് രവി പൂജാരിയുടെ പേര് കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇടയായ പ്രധാന സംഭവം.
രവി പൂജാരിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘം കൊച്ചിയിലെ ഒരു ബ്യൂട്ടി പാർലറിൽ കയറി വെടിവയ്പ് നടത്തിയതാണ് വലിയ കോളിളക്കം സൃഷ്ടിച്ചത്.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ക്രിമിനൽ പ്രവർത്തനത്തിന്റെ വേരുകൾ താഴ്ത്തിയിരിക്കുകയാണ് രവി പൂജാരി.
ഉഡുപ്പി ടു മുംബൈ
കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാൽപെയിലാണ് അധോലോക നായകൻ രവി പൂജാരിയുടെ ജനനം. പഠനം പാതിവഴിയിൽ നിന്നപ്പോൾ ഹാജി മസ്താൻ, വരദരാജ മുതലിയാർ എന്നിവരെപ്പോലെ ജീവിത മാർഗം തേടി മുംബൈയിലേക്കു കുടിയേറിയതാണ് ദക്ഷിണേന്ത്യക്കാരനായ രവി പൂജാരിയും.
രവി പൂജാരിയുടെ മുംബൈയിലെ ആദ്യ ജീവിത മാർഗം ചായക്കട ആയിരുന്നു. കൊടുംക്രിമിനലു കളുടെ വിഹാരകേന്ദ്രമായ അന്ധേരിയിൽ തുടങ്ങിയ ആ ചായക്കടയിൽനിന്നാണ് രവി പൂജാരിയെന്ന അധോലോക നായകന്റെ വളർച്ച തുടങ്ങുന്നത്.
ഛോട്ടാ രാജൻ, അരുൺ ഗാവ്ലി തുടങ്ങിയവരെപ്പോലെ അധോലോകത്തിലെ ഹിന്ദു ഡോൺ, ദേശസ്നേഹിയായ ഡോൺ എന്നിങ്ങനെ അറിയപ്പെടാനാണ് പൂജാരിയും ആഗ്രഹിച്ചത്.
ചായക്കടയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് രവി കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു ചുവടുവച്ചു തുടങ്ങിയത്.
അന്ധേരിയിലും മറ്റുമുള്ള നിരവധി ക്രിമിനലുകളുമായിട്ടായിരുന്നു രവി പൂജാരിയുടെ ചങ്ങാത്തം. തരികിട കള്ളൻ എന്ന പേരിലായിരുന്നു പൂജാരി അറിയപ്പെട്ടിരുന്നത്.
ആ കൊലപാതകം!
രവി പൂജാരിയുടെ അധോലോകത്തിലെ ഗുരു ഛോട്ടാ രാജൻ ആണെന്നു പറയാം. മുംബൈയിലെ ഡൊംബിവാലിയിലാണ് പൂജാരി കൂടുതൽ സമയവും ചെലവഴിച്ചത്.
ചായക്കട നടത്തുന്നതിനൊപ്പം അത്യാവശ്യം തരികിട പരിപാടികളും ഇയാൾക്കുണ്ടായിരുന്നു. ഇതിനിടെ നടന്ന കൊലപാതകമാണ് പൂജാരിയെ അധോലോകം ശ്രദ്ധിക്കാൻ ഇടയാക്കിയത്.
ബാല സാൽട്ടെയെന്ന കൊടുംക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് ഛോട്ട രാജന്റെ ശ്രദ്ധയിൽ പൂജാരി കടന്നുവരുന്നത്.
പൂജാരിയെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ഛോട്ടാ രാജൻ അയാളെ കൂടെക്കൂട്ടാൻ തീരുമാനിച്ചു. ഛോട്ടാ രാജന്റെ കൂടെക്കൂടിയ പൂജാരി വളരെ വേഗത്തിൽ അയാളുടെ സംഘത്തിലെ പ്രധാനിയായി.
അന്നു ഛോട്ടാ രാജനൊപ്പം പൂജാരിയും ദാവൂദ് സംഘത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. എന്നാൽ, ആ സംഭവത്തോടെ ഛോട്ടാ രാജൻ ദാവൂദുമായി തെറ്റിയതോടെ പൂജാരിയും ദാവൂദിനെ വിട്ടു.
(തുടരും).