പരവൂർ: രാജ്യത്തെ വിവിധ ആരോഗ്യപദ്ധതികളെയും വിവരശേഖരണ സംവിധാനങ്ങളെയും ഡിജിറ്റലായി കൂട്ടിയിണക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ‘സ്വസ്ത് ഭാരത് പോർട്ടൽ’ സർക്കാർ പുറത്തിറക്കി.ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ വിഘടിച്ചുനിൽക്കുന്ന ആരോഗ്യ പദ്ധതികളെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) കീഴിൽ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്താണ് സ്വസ്ത് ഭാരത് പോർട്ടൽ?
മാതൃ-ശിശു സംരക്ഷണം മുതൽ രോഗ നിരീക്ഷണം വരെയുള്ള വിവിധ ദേശീയ ആരോഗ്യ പരിപാടികൾക്കായി നിലവിൽ വ്യത്യസ്ത പോർട്ടലുകളാണ് ഉപയോഗിക്കുന്നത്. ഇതുമൂലം മുൻനിര ആരോഗ്യപ്രവർത്തകർ ഒരേ വിവരങ്ങൾ പലയിടങ്ങളിൽ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമായാണ് സ്വസ്ത് ഭാരത് പോർട്ടൽ വരുന്നത്. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐ) വഴി വിവിധ ആരോഗ്യ ഡാറ്റാബേസുകളെ പരസ്പരം ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
എല്ലാ ആരോഗ്യ പദ്ധതികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോം.
വിവരങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തേണ്ടി വരുന്നത് 20-40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. തത്സമയ ഡാറ്റ ലഭ്യമാകുന്നതോടെ രോഗപ്രവണതകൾ ട്രാക്ക് ചെയ്യാനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ നടപടി സ്വീകരിക്കാനും സാധിക്കും. ആരോഗ്യപ്രവർത്തകരുടെ ജോലിഭാരം 20-30 ശതമാനം വരെ കുറയുന്നതോടെ രോഗീ പരിചരണത്തിന് കൂടുതൽ സമയം ലഭിക്കും.
ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ (എബിഎച്ച്എ) ഈ പോർട്ടലുമായി പൂർണമായും സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ രോഗികൾക്ക് അവരുടെ മെഡിക്കൽ റിക്കാർഡുകൾ ഡിജിറ്റലായി സൂക്ഷിക്കാനും ഡോക്ടർമാരുമായി സുരക്ഷിതമായി പങ്കുവയ്ക്കാനും കഴിയും. രോഗിയുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സമ്മതത്തോടെ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂ.
ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് സ്വസ്ത് ഭാരത് പോർട്ടലിനെ വിദഗ്ധർ കാണുന്നത്. ഇത് സാധാരണക്കാർക്ക് കുറഞ്ഞ പേപ്പർ വർക്കുകളിലൂടെ മികച്ച ആരോഗ്യ സേവനം ഉറപ്പാക്കാൻ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
- എസ്.ആർ. സ്വധീർ കുമാർ
