സുഖവും പണവും തരാമെന്ന് തൊടുപുഴ എസ്‌ഐ പറഞ്ഞെന്ന വാദം തെറ്റ്, യുവതിയുടെ പരാതി പണംതട്ടാനെന്ന് സ്‌പെഷല്‍ ബ്രാഞ്ച്, ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും യുവതിക്കുമെതിരേ മാനനഷ്ടക്കേസും

tdpaഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ സോഷ്യല്‍മീഡിയയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ആഘോഷിക്കുന്ന ഒരു വാര്‍ത്തയുണ്ട്. പരാതി പറയാനെത്തിയ തന്നെ തൊടുപുഴ എസ്‌ഐ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചെന്നും പണവും സുഖവും തരാമെന്നു പറഞ്ഞുവെന്നുമായിരുന്നു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സെന്‍സേഷണല്‍ വാര്‍ത്ത കിട്ടിയതിന്റെ സന്തോഷത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നന്നായി ആഘോഷിച്ചു. സംഭവത്തിനു പിന്നിലെ സത്യമെന്താണ് ആരും അന്വേഷിച്ചില്ലെന്നതാണ് വാസ്തവം. തൊടുപുഴ സ്വദേശിനിയായ ജോളി വെറോണിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തെടുപുഴ എസ്‌ഐ ജോബിന്‍ ആന്റോയ്‌ക്കെതിരേയായിരുന്നു പോസ്റ്റ്. താനും കുടുംബവും ആത്മഹത്യക്കൊരുങ്ങുകയാണെന്നായിരുന്നു യുവതി പറഞ്ഞത്.

സംഭവത്തില്‍ എസ് ഐയുടെ പ്രതികരണം രാഷ്ടദീപികഡോട്ട്‌കോം റിപ്പോര്‍ട്ടര്‍ ആരായുകയുണ്ടായി. അദ്ദേഹം പറയുന്നതിങ്ങനെ- മൊബൈല്‍ ഷോപ്പിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുവതിയെയും കടക്കാരനെയും സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍വച്ച് സംഭവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഈ സമയം വനിതാ പോലീസും മറ്റു പോലീസുകാരും ഉണ്ടായിരുന്നു. ജോളിയുടെ പരാതി താന്‍ കേട്ടുകൊണ്ടിരിക്കെ ഭര്‍ത്താവ് നീതി വേണമെന്ന് പറഞ്ഞ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നു. ഇയാള്‍ക്ക് ന്യൂറോ സര്‍ജറി കഴിഞ്ഞിരുന്നതായിരുന്നു. സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഇയാള്‍ അവിടെ കുഴഞ്ഞുവീണു. അവിടെ നിന്നും കോലഞ്ചേരി ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലന്‍സ് താനാണ് ഏര്‍പ്പാട് ചെയ്തുകൊടുത്തത്. ആശുപത്രിയിലെത്തിയശേഷം യുവതി ഫോണിലേക്ക് വിളിച്ചിരുന്നു. ചികിത്സയ്ക്കുള്ള പണം നല്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ താന്‍ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും എസ്‌ഐ ജോബിന്‍ പറയുന്നു. സംഭവത്തില്‍ യുവതിക്കെതിരേയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനെതിരേയും മാനനഷ്ടക്കേസ് നല്കുമെന്നും അദ്ദേഹം പറയുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയും തനിക്കുണ്ടെന്നാണ് എസ്‌ഐ പറഞ്ഞത്. സ്‌പെഷല്‍ ബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. യുവതിയുടെ പരാതി വ്യാജമാണെന്ന സ്‌പെഷല്‍ ബ്രാഞ്ചിന്റെയും കണ്ടെത്തല്‍.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- എന്റെ സുഹൃത്തുക്കളെ എന്റെ ഭര്‍ത്താവിന്റെ കാര്യം എനെ അറിയാവുന്ന ആള്‍ക്കാര്‍ക്ക് അറിയാം സുഖമില്ലതെ ഇരിക്കുന്ന ഭര്‍ത്താവിനെ തൊടുപുഴ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എന്നുപറയുന്ന ഒരു ഗുണ്ട ഇടിച്ച് കോലഞ്ചേരി ഹോസ്പിറ്റലില്‍ ആക്കി. ഇവനെപ്പോലെ കാക്കി ഇട്ട ഗുണ്ടകളാണോ പെണ്ണിന്റെ മാനം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്. ഞാന്‍ ഈ മാസം 10ന് തൊടുപുഴയില്‍ ബാങ്കില്‍ പോയി. എന്റെ മൊബൈല്‍ ചാര്‍ജ് തീര്‍ന്നത് കൊണ്ട് സീമാസിന്റ മുമ്പില്‍ ഉള്ള ഒരു കടയില്‍ ചര്‍ജ് ചെയ്യാന്‍ കേറി. ഒരു 50 വയസിന് മുകളില്‍ ഉള്ള ഒരു മനുഷ്യാന്‍ അവിടെ ഉണ്ടായിരുന്ന്. അയാള്‍ എന്നോട് പറഞ്ഞ് അകത്ത് കേറി വന്നാല്‍ ഫോണ്‍ മാത്രമല്ല നിന്നെയും ചാര്‍ജ് ചെയ്യമെന്ന്. ഞാന്‍ ബഹളം വെച്ചപ്പോള്‍ അടുള്ള ആള്‍ക്കാര്‍ പോലീസിനെ വിളിച്ചു. ‘അവിടെ ചെന്നപ്പോള്‍ ബഹുമാന്യന്‍ ആയ എസ് ഐ പ്രതിയെ ചെയര്‍ കൊടുത്ത് ഇരുത്തി എന്നെ നിര്‍ത്തി കൊണ്ട് പറയുകയാണ് ഞാന്‍ പൈസ തരാം നി എന്റെ റൂമില്‍ വരാന്‍. ആ സമയത്ത് ഭര്‍ത്താവ് കേറി വന്നു. നല്ല കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ട് എസ്‌ഐയോട് പറഞ്ഞു, നി ഭാര്യായെപ്പറ്റി ഇനി ഒരു അനാവശ്യം പറഞ്ഞാല്‍ അടിക്കുമെന്ന്. എസ്‌ഐയും പോലീസുകാരും എന്റെ ചേട്ടനെ തല്ലി പുറത്തെറിഞ്ഞു. സിസിടിവി നോക്കിയാല്‍ അറിയാം. ഇപ്പോള്‍ കോലഞ്ചേരി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ് എന്റെ ചേട്ടന്‍. ഇങ്ങനെ ഉള്ള ഒരാള്‍ക്കും കുടുബത്തിന് ഈ ക്രിമിനല്‍ എസ്‌ഐ മൂലം ഇങ്ങനെ ഒരു ഗതി വരരുത്.

Related posts