കായംകുളം: നിയസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ വിജയത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി മുൻ എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന യു. പ്രതിഭ. കായംകുളത്ത് യുഡിഎഫ് വിജയിച്ചത് നേരായ രീതിയിലല്ലെന്നും മണ്ഡലത്തിൽ വ്യാപകമായി പണമൊഴുക്കിയാണ് അവർ വിജയം കൈവരിച്ചതെന്നും പ്രതിഭ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതിഭയുടെ ആരോപണം.
എം. ലിജു ജനങ്ങൾക്ക് മുന്നിൽ കരഞ്ഞുവിളിച്ചാണ് വോട്ട് വാങ്ങിയതെന്ന് യു. പ്രതിഭ പരിഹസിച്ചു. താൻ കരഞ്ഞത് വോട്ട് ലക്ഷ്യമിട്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വീടുകൾ കയറി തനിക്കെതിരേ വ്യാപകമായ അപവാദ പ്രചാരണം നടത്തിയതായും പ്രതിഭ ആരോപിച്ചു.
തന്റെ മകനെക്കുറിച്ച് പോലും അനാവശ്യവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് അവർ പ്രചരിപ്പിച്ചത്. മകനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും യു. പ്രതിഭ ഫേസ്ബുക്ക് ലൈവിൽ കൂട്ടിച്ചേർത്തു.
