കൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കി
അന്വേഷണസംഘത്തിന്റെ കുറ്റപത്രം.

കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു.

കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്.

വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാര്‍ അവകാശപ്പെട്ടു.

വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യത്തില്‍ ഇറങ്ങുന്ന തടയാനാണാണ് 90 നാള്‍ തികയുംമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും.

വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക.

കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തല്‍ക്കാലം മറ്റൊരെയും പ്രതി ചേര്‍ക്കേണ്ടത് ഇല്ലെന്നാണ് പോലീസ് തീരുമാനം.

Related posts

Leave a Comment