മത്സ്യത്തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ചുഴലിക്കാറ്റ് ! ‘വാട്ടര്‍ സ്പൗട്ട്’ എന്ന അപൂര്‍വ പ്രതിഭാസം എന്തെന്നറിയാം…

മത്സ്യത്തൊഴിലാളികളെയാകെ ആശങ്കയിലാഴ്ത്തി ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെ 7 നു കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് നിന്നു 25 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചുഴലി പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് കരയിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയം നൂറു കണക്കിനു മത്സ്യ തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പത്തില്‍ വെള്ളം ചുഴറ്റിയാണ് കാറ്റ് കരയിലേക്ക് അടുത്തതെന്നു മത്സ്യ തൊഴിലാളിയായ ഭാസ്‌കരന്‍ ചിത്താരി പറഞ്ഞു. കരയിലേക്ക് എത്തുമ്പോഴേക്കും ചുഴലിയുടെ വലുപ്പം കുറയുകയായിരുന്നു.

ചുഴലിക്ക് തൊട്ടപ്പുറത്തായി കോട്ടിക്കുളം വള്ളക്കാര്‍ എന്ന പേരിലുള്ള മത്സ്യ തൊഴിലാളി സംഘം മീന്‍ പിടിക്കുന്നുണ്ടായിരുന്നു. ചുഴലിയുടെ ദൃശ്യം വള്ളത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തുകയും ചെയ്തു. കടലില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം കണ്ടതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ചുഴലിയുടെ വരവ് ദൂരെ കണ്ടതോടെ മത്സ്യ തൊഴിലാളികള്‍ വഴി മാറുകയായിരുന്നു. അതേ സമയം ഇത് കടലില്‍ കാണുന്ന ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസമാണെന്നും പറയുന്നു. കടലില്‍ അന്തരീക്ഷ മര്‍ദത്തിന്റെ ഏറ്റക്കുറച്ചിന് അനുസരിച്ച് സാധാരണയായി ഈ പ്രതിഭാസം കാണാറുണ്ട്.

ഇത്തരം ചെറിയ അന്തരീക്ഷച്ചുഴികള്‍ക്ക് ചുഴലിക്കാറ്റുമായി ഒരു തരത്തിലും ബന്ധമില്ല. പല തീരങ്ങളിലും പലപ്പോഴായി ഇത്തരം ചുഴികളുണ്ടായിട്ടുണ്ട്. ഇവയുടെ സഞ്ചാരപഥം തീര്‍ത്തും പ്രാദേശികമാണ്. ഒട്ടും അപകടകരമല്ല. താപവ്യതിയാനം മൂലം ചെറിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാവാം ഇതിനു കാരണം. ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുമൂടി കറുത്ത മേഘങ്ങള്‍ക്കിടയില്‍നിന്നു മിന്നല്‍ രൂപത്തില്‍ ഫൗണ്ടന്‍ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊര്‍ന്നിറങ്ങും. ഇതോടെ കടല്‍ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും.

കടലിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍വെള്ളം ഫണല്‍ രൂപത്തില്‍ ഏറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങും. മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ വ്യത്യാസമാണു വാട്ടര്‍ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. പ്രതിഭാസം രൂപപെടുന്ന സമയത്തു കടലില്‍ ഉണ്ടാകുന്ന ബോട്ടുകളും വള്ളങ്ങളും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വര്‍ക്കലയിലും ശംഖുമുഖത്തും വേളിയിലും വിഴിഞ്ഞത്തും ഇതേ പ്രതിഭാസം നേരത്തേ ഉണ്ടായിട്ടുണ്ട്.

Related posts