എരുമേലി: പാലക്കാട്ടുനിന്നും മാവേലിക്കരയിൽനിന്നും യുവതീയുവാക്കൾ എരുമേലിയിലെ വനത്തിൽ എത്തി മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ പ്രകൃതിസൗഹൃദമായ രണ്ട് ബ്രഷ്വുഡ് തടയണകൾ നിർമിച്ചു. ചൂടിന്റെ വറുതിയിലായ മൃഗങ്ങൾക്ക് മാത്രമല്ല, വെള്ളം കിട്ടാതെ മൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങുന്നതിനെത്തുടർന്ന് ഭീതിയിലായ നാട്ടുകാർക്കും ഈ തടയണകൾ ആശ്വാസത്തിന്റെ തെളിനീരാവുകയാണ്.
എരുമേലിയിൽനിന്നു ശബരിമല കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് പിന്നിട്ട് വനത്തിനുള്ളിലാണ് തടയണകൾ കഴിഞ്ഞ ദിവസം നിർമിച്ചത്. പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേച്ചർ ഗാർഡ് ഇനിഷ്യേറ്റീവ് എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയിലെ അംഗങ്ങൾ, മാവേലിക്കരയിലെ മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് പ്രവർത്തകർ എന്നിവരും എരുമേലി ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തടയണകൾ നിർമിച്ചത്.
വേനൽച്ചൂടിൽ വരളുന്ന എരുമേലി വനത്തിലെ ഉൾക്കാടുകളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ അങ്ങ് ദൂരെ പാലക്കാടുനിന്നും മാവേലിക്കരയിൽ നിന്നുമെത്തിയ യുവജനങ്ങളെ വനം വകുപ്പ് ആദരിക്കുകയും ചെയ്തു. നിർമാണത്തിന്റെ ഉദ്ഘാടനം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ദിലീഫ് നിർവഹിച്ചു.
മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് ഡയറക്ടർ ഫാ. ഗീവർഗീസ് കൈതവന, നേച്ചർ ഗാർഡ് ഇനിഷേറ്റീവ് സെക്രട്ടറി നാരായണ സ്വാമി, ഫാ. ജോബിൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. സനൽരാജ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എ. രേഷ്മ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. സുരേഷ്, ഗ്രേഡ് ഫോറസ്റ്റ് ഓഫീസർ ഷൈജു കുഞ്ഞുവറീത് എന്നിവർ പ്രസംഗിച്ചു.
