ഹരിപ്പാട്: ബാറിനു മുന്നിൽ സംഘർഷമുണ്ടാക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിലായി. ചിങ്ങോലി അഭിജിത്ത് ഭവനത്തിൽ അഭിജിത്ത് (24), പള്ളിപ്പാട് അകംകുടി തുണ്ടിൽ തെക്കതിൽ വിഷ്ണു (21) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാരനെ ആക്രമിച്ച അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഞായറാഴ്ച രാത്രി 10:15ന് സൗഗന്ധിക ബാറിനു സമീപമുള്ള പൊതുനിരത്തിലായിരുന്നു ആദ്യസംഭവം. മദ്യലഹരിയിലായിരുന്ന സംഘം പരസ്പരം ഏറ്റുമുട്ടുകയും ഗതാഗതതടസം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് ഇൻസ്പെക്ടർ വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് അഭിജിത്തിനെയും വിഷ്ണുവിനെയും കീഴ്പ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് രാത്രി 11.35ന് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അഭിജിത്ത് പോലീസുകാരനെ അക്രമിച്ചത്. സ്റ്റേഷനിൽ വിഷ്ണുവിനെ മർദിക്കാൻ ശ്രമിച്ച അഭിജിത്ത്, ഇത് തടയാൻ ചെന്ന പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ബൽരാജിനെ പിടിച്ചു തള്ളുകയായിരുന്നു. ഭിത്തിയിൽ തലയിടിച്ച് പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സതേടി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ചേർന്നാണ് പിന്നീട് അഭിജിത്തിനെ കീഴ്പ്പെടുത്തിയത്.
