പരവൂർ: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റൽ ഇടപാടുകളുടെ മറവിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും വ്യാജ ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) ശൃംഖലകൾക്കും തടയിടാൻ അത്യാധുനിക കൃത്രിമബുദ്ധി സംവിധാനവുമായി കേന്ദ്ര സർക്കാർ.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബും സംയുക്തമായി വികസിപ്പിച്ചെടുത്ത മ്യൂൾ ഹണ്ടർ എന്ന കൃത്രിമ ബുദ്ധി അധിഷ്ഠിത ടൂളാണ് രാജ്യം അവതരിപ്പിച്ചത്.
ഓൺലൈൻ തട്ടിപ്പുകളിലൂടെ കവരുന്ന പണം ഒളിപ്പിക്കാനും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി ഉറവിടം മറയ്ക്കാനുമായി സൈബർ ക്രിമിനലുകൾ വ്യാപകമായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളെ തത്സമയം കണ്ടെത്തുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണക്കാരുടെ പേരിൽ വ്യാജരേഖകൾ ചമച്ചും പ്രലോഭിപ്പിച്ചും നിർമിക്കുന്ന ഇത്തരം ‘മ്യൂൾ അക്കൗണ്ടുകൾ’ അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.
ബാങ്കിംഗ് ഇടപാടുകളുടെ രീതികൾ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോം തുടർച്ചയായി വിശകലനം ചെയ്യും.ഒരു അക്കൗണ്ടിലേക്ക് പെട്ടെന്നുണ്ടാകുന്ന വൻ പണമൊഴുക്ക്, ദ്രുതഗതിയിലുള്ള ഫണ്ട് കൈമാറ്റങ്ങൾ, സാധാരണ പെരുമാറ്റത്തിൽ നിന്നുള്ള വ്യതിയാനങ്ങൾ എന്നിവയൊക്കെ കൃത്യമായി നിരീക്ഷിക്കാൻ ഇതിന് സാധിക്കും.
ദേശീയ തലത്തിലുള്ള സൈബർ ഇന്റലിജൻസ് ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തിയാൽ ഉടന ബാങ്കുകൾക്കും അന്വേഷണ ഏജൻസികൾക്കും ഇത് മുന്നറിയിപ്പ് നൽകും.
വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇത് സഹായിക്കും.യുപിഐ, മൊബൈൽ ബാങ്കിംഗ് എന്നിവ ജനകീയമായതോടെ ഫിഷിംഗ്, വ്യാജ വായ്പാ ആപ്പുകൾ, ഐഡന്റിറ്റി മോഷണം തുടങ്ങിയ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ സുരക്ഷാ കവചവുമായി രാജ്യം രംഗത്തെത്തിയിരിക്കുന്നത്.
ബാങ്കുകൾ, ഫിൻടെക് കമ്പനികൾ, അന്വേഷണ ഏജൻസികൾ എന്നിവ തമ്മിലുള്ള ഏകോപനം ശക്തമാക്കിക്കൊണ്ട് ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയൊരു മാറ്റത്തിന് ഈ പുതിയ എഐ സംവിധാനം തുടക്കം കുറിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
എസ്. ആർ. സുധീർ കുമാർ
