ആറ്റിങ്ങൽ: നഗരത്തിൽ ഹോട്ടലിനുള്ളിലേക്ക് നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചു കയറി തീപിടിച്ചു. കടയിലെ ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ ഒരു മണിയോടെയാണു സംഭവം. ആറ്റിങ്ങൽ മൂന്നമുക്ക് ജംഗ്ഷനിൽ സുന്ദരൻ തട്ടുകട ഹോട്ടലിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറിക്കും കടക്കും തീ പിടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്തു തീ കെടുത്തി. ആറ്റിങ്ങൽ കല്ലമ്പലം അഗ്നിരക്ഷാ നിലയങ്ങളിലെ 2 യൂണിറ്റ് വാഹനം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
തമിഴ്നാട് രജിസ്ട്രേഷനുള്ള ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഡ്രൈവർ സംഭവസ്ഥലത്തു നിന്നു മാറിയിരുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്തു കടയിൽ ആറോളം ജീവനക്കാർ ഉണ്ടായിരുന്നു അവർ ഓടി മാറിയതിനാൽ ആർക്കും അപകടമില്ല.
കടയുടെ പ്രവത്തന സമയം തീർന്ന സമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻദുരന്തം ഒഴിവായി. ഫയർ ഫോഴ്സിന് പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ കടയിൽ സൂക്ഷിച്ചിരുന്ന 3 ഗ്യാസ് സിലിണ്ടറിൽ തീ പടർന്നു പൊട്ടിത്തെറി ഉണ്ടായില്ല.
ഒരു ഗ്യാസ് സിലിണ്ടർ തീ പിടിച്ച വാഹനത്തിന്റെ അടിയിൽ പെട്ടിരുന്നു.കൂടാതെ കടയ്ക്കുള്ളിലേക്കും സമീപ കടകളിലേക്കും തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. ഏകദേശം 1. 30 മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ദേശീയപാതയിലെ വാഹന ഗതാഗതം പുന:സ്ഥാപിക്കുന്നതിന് വീണ്ടും ഒന്നരമണിക്കൂർ സമയം വേണ്ടിവന്നു.
