ചാവക്കാട്: അപകടാവസ്ഥയിലുള്ള ചക്കംകണ്ടം പാലം പുതുക്കി പണിയുന്നതിനു സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന എംഎൽഎയുടെ വാദം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പർ നൗഷാദ് തെക്കുംപുറം ആരോപിച്ചു.
കഴിഞ്ഞവർഷത്തെ ബജറ്റിൽ പാലം പുതുക്കിപണിയുന്നതിനായി മൂന്നുകോടിരൂപ അനുവദിച്ചെന്നും നാലുവർഷം മുമ്പേ 70 ലക്ഷം രൂപ വകയിരുത്തിയെന്നും പ്രഖ്യാപനംനടത്തിയ എംഎൽഎയും നഗരസഭ അധികൃതരും പദ്ധതിയിലെവിടെയും തുക വകയിരുത്താതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു .
വി.എം. സുധീരൻ എംഎൽഎ 1982 കാലഘട്ടത്തിലാണ് ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കംകണ്ടം പാലം സംസ്ഥാന ഇറിഗേഷൻ വകുപ്പ് പണി പൂർത്തീകരിച്ചത്. ഉപ്പുവെള്ളംകയറി കൃഷിയും കുടിവെള്ളവും നശിക്കാതിരിക്കാൻ ചീർപ്പോടുകൂടിയാണ് ഈ പാലം പണിതത്. എന്നാൽ 15 വർഷത്തോളമായി ഈ ചീർപ്പ് പ്രർത്തിക്കുന്നില്ല.
