ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ദൃശ്യത്തിലെ ആരോപണവിധേയൻ ജീവനൊടുക്കി.
വീഡിയോ ദൃശ്യത്തിലെ സ്പർശനത്തിന്റെ സാഹചര്യവും സ്വഭാവവും ചർച്ചയായതോടെ വ്യാഖ്യാനം സഹിതം പുതിയ വീഡിയോ സ്ത്രീതന്നെ പോസ്റ്റ് ചെയ്തു.
തിരക്കുണ്ടെന്ന് അവർതന്നെ പറയുന്ന ബസിൽ, അറിഞ്ഞോ അറിയാതെയോ നടത്തിയ സ്പർശനത്തിന്റെ നിമിഷദൃശ്യം മാത്രം സ്ലോമോഷനിലാക്കി ആവർത്തിച്ചു കാണിച്ച് സംഭവത്തിന്റെ തീവ്രത കൂട്ടിയിട്ടുമുണ്ട്. ന്യായവും അന്യായവും കോടതി തീരുമാനിക്കട്ടെ.
പക്ഷേ, കുറ്റാരോപിതരോടു പ്രതിഷേധിക്കുകയോ പോലീസിലോ കോടതിയിലോ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം ഏകപക്ഷീയ വിചാരണ നടത്തുന്ന, സമൂഹമാധ്യമങ്ങളിലെ ഇത്തരം മാനഭംഗങ്ങളും കമന്റുകളിലൂടെയുള്ള കൂട്ടമാനഭംഗങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്ന ചോദ്യമുണ്ട്.
പക്ഷേ, ആത്മഹത്യക്കു പ്രേരണയായ ദൃശ്യപ്രചാരണത്തിന്റെ പേരിൽ സ്ത്രീയെ അവരുടെ അതേ ശൈലിയിൽ സൈബർ ആക്രമണത്തിനിരയാക്കുകയല്ല, നിയമത്തിനു മുന്നിലെത്തിക്കുകയാണു വേണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ പഞ്ചായത്തംഗവും സമൂഹമാധ്യമ ഉള്ളടക്ക നിർമാതാവുമായ സ്ത്രീ, തനിക്കെതിരേ ബസിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് കോഴിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനേജരായിരുന്ന ദീപക് എന്ന യുവാവ് ജീവനൊടുക്കിയത്.
യുവതിയുടെ ശരീരത്തില്‍ മനഃപൂര്‍വം മുട്ടിയുരുമ്മി ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദീപക് സൈബര്‍ ആക്രമണത്തിനിരയായി. 18 സെക്കൻഡ് ദൈർഘ്യമുള്ള ആദ്യവീഡിയോയ്ക്കു പകരം യുവാവിന്റെ ആത്മഹത്യക്കുശേഷം ഇറക്കിയ വീഡിയോയിൽ സ്പർശനദൃശ്യങ്ങൾ മാത്രം സ്ലോമോഷനിലാക്കുകയും വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അതിൽ പറയുന്നുണ്ടെങ്കിലും ചോദ്യം ചെയ്യുകയോ പ്രതിഷേധിച്ചു സംസാരിക്കുകയോ ചെയ്തതായി ദൃശ്യത്തിലില്ല. ശ്രദ്ധ മുഴുവൻ വീഡിയോ ചിത്രീകരിക്കുന്നതിലാണെന്നു കാണാം.
തൊട്ടുമുന്നിലുണ്ടായിരുന്ന പെൺകുട്ടിയുടെ മുഖവും പെരുമാറ്റവും കണ്ടപ്പോൾ അവൾ അസ്വസ്ഥയാണെന്നു തനിക്കു മനസിലായെന്നും തുടർന്നു വീഡിയോ ചിത്രീകരിച്ചെന്നുമാണ് സ്ത്രീ പറയുന്നത്.
അതിന്റെ ദൃശ്യങ്ങൾ വീഡിയോയിലില്ല. ദീപക് ചേർന്നാണ് നിൽക്കുന്നതെന്നു പറയുന്ന സ്ത്രീ ബസിൽ നല്ല തിരക്കായിരുന്നെന്നും തുടക്കത്തിൽ പറഞ്ഞിരുന്നു. പരിചയമുള്ള പോലീസുകാരനോടു പറഞ്ഞെന്നു വ്യക്തമാക്കിയെങ്കിലും സ്ത്രീ കേസ് കൊടുത്തിരുന്നില്ലെന്നാണ് അറിഞ്ഞത്.
മറ്റേതൊരു ആരോപണത്തെക്കാളും ഗൗരവതരമാണ് ലൈംഗികാരോപണങ്ങൾ. അതു കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്. കോടതികൾ പല മുന്നറിയിപ്പുകളും ഇക്കാര്യത്തിൽ നടത്തിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസിൽ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് 2025 ജൂലൈയിൽ പറഞ്ഞിരുന്നു.
കുറ്റമുക്തനാക്കിയാലും ഇത്തരം കേസുകൾ ജീവിതത്തെയാകെ ബാധിക്കുമെന്നും ജീവിതത്തിലൊരിക്കലും ആ കറ കഴുകിക്കളയാനാകില്ലെന്നും കോടതി അന്നു നിരീക്ഷിച്ചിരുന്നു. ബലാത്സംഗ കേസുകളിൽപോലും യാഥാർഥ്യം ഇതായിരിക്കേ, ബസിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുള്ള സ്പർശനത്തിന്റെ പേരിൽ എടുത്ത വീഡിയോ പ്രചരിപ്പിക്കുന്നതും മറ്റൊരു മാനഭംഗമാണ്.
അത്തരം വീഡിയോകളിലെ സഭ്യമല്ലാത്തതും വ്യക്തിഹത്യ ഉറപ്പാക്കുന്നതുമായ കമന്റുകൾ സ്ഥിതി ഗുരുതരമാക്കുന്നു. നിയമവ്യവസ്ഥയുടെ പകരം സംവിധാനമായി സമൂഹമാധ്യമങ്ങളെ പ്രതിഷ്ഠിക്കാനാകില്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരം വർധിപ്പിക്കാൻ ആളുകൾ എന്തും ചെയ്യാൻ മടിക്കാത്ത കാലത്ത് വ്യക്തിഹത്യകളുടെ ദൂരവ്യാപക ഫലങ്ങൾ അപക്വമതികളെ പഠിപ്പിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
എത്രവലിയ കുറ്റവാളിക്കെതിരേയാണെങ്കിലും വാദി സ്വന്തമായി കുറ്റപത്രം തയാറാക്കി, പരസ്യവിചാരണ നടത്തി, ആൾക്കൂട്ട ആക്രമണത്തിനും ആത്മഹത്യക്കും കൊലപാതകത്തിനും വരെ ആളുകളെ വിട്ടുകൊടുക്കുന്ന സമൂഹമാധ്യമ കംഗാരുക്കോടതികൾ നീതിന്യായ സംവിധാനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കുകയാണ്.
ഒന്നുറപ്പ്; നിയമവ്യവസ്ഥകളെ നോക്കുകുത്തിയാക്കുന്ന ഈ സമൂഹമാധ്യമ സദാചാര ഗുണ്ടായിസത്തെ നിർവചിച്ചില്ലെങ്കിൽ അതു സ്ത്രീശക്തീകരണത്തെയും ചെറുത്തുനിൽപ്പുകളെയും ദുർബലപ്പെടുത്തുകയും സംശയനിഴലിലാക്കുകയും ചെയ്യും.
