സ്വന്തം ലേഖകൻ
തൃശൂർ: മെഡിക്കൽ കോളജ് പ്രവേശന വിഷയത്തിൽ ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും വീക്ഷണത്തിലെ അന്തരം വിദ്യാഭ്യാസ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. എൽതുരുത്ത് സെന്റ് അലോഷ്യസ് കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാകണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിനു വഴിയൊരുക്കിയത് നാടുനീളെ പള്ളിക്കൂടങ്ങൾ തുടങ്ങണമെന്നു നിഷ്കർഷിച്ചു നടപ്പാക്കിയ സിഎംഐ സന്യാസ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസാണെന്ന് ഗവർണർ അനുസ്മരിച്ചു.
കോളജിൽ ആരംഭിക്കുന്ന ലൈബ്രറി റിസേർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സുവർണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കിയ തപാൽ കവറിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. സിഎംഐ ദേവമാതാ പ്രോവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ, മാനേജർ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ, പ്രിൻസിപ്പൽ ഫാ. ഡോ. ബാബു പോൾ, ജനറൽ കണ്‍വീനർ ഡോ. തോമസ് ജോണ്‍ എന്നിവർ പ്രസംഗിച്ചു.