ഇന്ത്യാ-ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പെട്ടെന്നു തന്നെ പെട്ടി മടക്കുമോ ? ഇന്ത്യയുടെ പക്കല്‍ 15 ദിവസത്തെ യുദ്ധത്തിനുള്ള വെടിക്കോപ്പുകള്‍ മാത്രമെന്ന് സിഎജി

armyന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ യുദ്ധത്തിനുള്ള സാധ്യതകള്‍ സജീവമാക്കിക്കൊണ്ട് അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുമ്പോള്‍ ഇന്ത്യന്‍ ജനതയെ ഭയത്തിലാഴ്ത്തി സിഎജിയുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ വിവിധ സേനാ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണുള്ളതെന്ന സിഎജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ സിഎജി നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. യുദ്ധം ഉണ്ടായാല്‍ 15 – 20 ദിവസങ്ങള്‍ വരെ മാത്രമേ ഇന്ത്യന്‍ സേനയ്ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിലപാടും സര്‍ക്കാര്‍ എടുത്തില്ലെന്നു നിലവിലെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) ആണു നിര്‍മിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരില്‍നിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തില്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനു സേനയില്‍നിന്ന് ലഭിച്ച കത്തുകള്‍ 2009 മുതല്‍ കെട്ടിക്കിടക്കുകയാണ്.

2019നുള്ളില്‍ ആവശ്യമായ വെടിക്കോപ്പുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം 16,500 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകള്‍ പോലും നല്‍കിയിട്ടില്ലെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 152 തരം വെടിക്കോപ്പുകളാണ് ഇന്ത്യന്‍ സേന ഉപയോഗിക്കുന്നത്. ഇതില്‍ 55 ശതമാനത്തോളം ഉപകരണങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. പ്രവര്‍ത്തനത്തിന് ആവശ്യമായതില്‍ 40 ശതമാനത്തിന്റെ കുറവുണ്ട്. നിലവില്‍ പത്തുദിവസത്തെ യുദ്ധത്തിനുവേണ്ട ആയുധങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സേനയുടെ പക്കലുള്ളത്. അതേസമയം, വെടിത്തിരികള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ ടാങ്കുകള്‍ക്കും ആര്‍ട്ടിലറികള്‍ക്കുമുള്ള 83 ശതമാനത്തോളം വെടിക്കോപ്പുകളും ഉപയോഗിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുണ്ടാകാത്ത സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിനു വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ചൈന യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതിനാല്‍ സിഎജി റിപ്പോര്‍ട്ട് ഗൗരവകരമായി പരിഗണിക്കണെന്നാണ് വിദഗ്ധരുടെ പക്ഷം.

Related posts