അന്തിക്കാട്: കൊറോണയിൽ വാടി ചാഴൂരിലെ താമര കൃഷി. ചാഴൂർ പഞ്ചായത്തിലെ പുള്ളിൽ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന താമര കാഴ്ചക്കാർക്ക് മനോഹരമാണെങ്കിലും കർഷകർക്ക് ഈ കാഴ്ച അത്ര മനോഹരമല്ല.
കൊറോണക്കാലത്ത് ഒരു പൂവ് പോലും ചെലവാകാതായതോടെ താമര കർഷകർ ദുരിതത്തിലാണ്. താമരമൊട്ടുകളാകുന്പോഴെ ഇറുത്തെടുത്ത് വിൽപ്പന നടത്തുകയായിരുന്നു പതിവ്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിൽപ്പനയില്ലാത്തതുകൊണ്ടാണ് താമരപ്പാടം പൂത്തുലഞ്ഞുനിൽക്കുന്നത്. പൂത്തുലഞ്ഞ താമരപ്പാടം അപൂർവ്വ കാഴ്ച്ചയാണെങ്കിലും കൂടുതൽ ചെലവുണ്ടാകേണ്ട ഈ ഉത്സവകാലത്തെ തിരിച്ചടി കർഷകർക്ക് കണ്ണീരാണ്.
തൃശൂർ വേലുമാൻപടി സ്വദേശി വേണുഗോപാലനും അരണാട്ടുകര സ്വദേശി സത്യനുമാണ് തൃശൂർ പുള്ളിലെ ഏക്കറുകൾ വരുന്ന ഈ പാടത്ത് താമര കൃഷിചെയ്യുന്നത്. സീസണിൽ ദിവസവും ആയിരക്കണക്കിന് പൂക്കളാണ് ഇവിടെനിന്നും വിറ്റുപോയിരുന്നത്.
ഒരു പൂവിന് മൂന്നുമുതൽ നാലുരൂപവരെ ലഭിച്ചിരുന്നു. ഇവിടെനിന്നും പുനെയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കുംവരെ പൂക്കൾ കയറ്റിപ്പോയിരുന്നു.
കൂടാതെ തൃശൂരിലേയും ഗുരുവായൂരിലേയും കടകളിലേക്കും എറണാകുളത്തേക്കും പൂക്കൾ നൽകിയിരുന്നു. ഇതെല്ലാം നിലച്ചു. 15 വർഷമായി ഇവിടെ താമരകൃഷി നടത്തിവരുന്നു. മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കർഷകർ കടന്നുപോകുന്നത്.
പൂപറിക്കാനും മറ്റുമായി നാല് ജോലിക്കാരും ഇവിടെ ഉണ്ട്. വിൽപ്പനയില്ലാതായതോടെ ഇവരുടെ കാര്യവും കഷ്ടത്തിലാണ്. കൃഷിയിടത്തിലേക്ക് നേരിട്ടെത്തുന്ന ആവശ്യക്കാർക്ക് പൂ പറിച്ചു നൽകി കിട്ടുന്ന വരുമാനം മാത്രമാണ് ഇപ്പോൾ ഇവരുടെ ആശ്രയം.