പത്തനംതിട്ട: ശബരിമല മകരവിളക്കിനോടും തിരുവാഭരണ ഘോഷയാത്രയോടും അനുബന്ധിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ദുരന്തനിവാരണ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം രൂപം നല്കി.
ഇതിനു പുറമേ, തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും പ്രത്യേക യോഗം നിശ്ചയിച്ചു. പമ്പ ഹിൽടോപ്പില്‍ മണ്ണിടിച്ചില്‍ മൂലം അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തില്‍ വിവിധ വകുപ്പുകള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം സംയുക്ത പരിശോധന നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക ടീമിനെ ജില്ലാ കളക്ടര്‍ നിയോഗിച്ചു.
മകരവിളക്ക് ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഹില്‍ടോപ്പ്.മകരവിളക്കിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ തടിച്ചു കൂടുന്ന എല്ലാ സ്ഥലങ്ങളിലും, മകരവിളക്ക് വ്യു പോയിന്റുകളായ അയ്യന്‍മല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട് കോളനി, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് പടിഞ്ഞാറേക്കര, ഇലവുങ്കല്‍ എന്നിവിടങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ സുരക്ഷയൊരുക്കുകയും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മകരവിളക്ക് വ്യൂ പോയിന്റുകളിലെ സുരക്ഷാസ്ഥിതി ജില്ലാ ദുരന്തനിവാരണ വിഭാഗം പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയതു കണക്കിലെടുത്താണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം മകരവിളക്ക് വ്യൂ പോയിന്റുകളായ സ്ഥലങ്ങളില്‍ വെളിച്ചം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.അസ്കാ ലൈറ്റ്, വൈദ്യുതി വിളക്കുകള്‍ എന്നിവ ക്രമീകരിക്കും.
അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും സംവിധാനം ഏര്‍പ്പെടുത്തി. സ്ട്രെക്ചര്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പസേവാ സംഘം, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ പരിശീലനം നല്കി വ്യൂപോയിന്റുകളില്‍ നിയോഗിക്കും. ഇതാദ്യമായാണ് വ്യൂ പോയിന്റുകളില്‍ സ്ട്രെച്ചര്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.
പ്രഥമ ശുശ്രൂഷ, ആംബുലന്‍സ് സേവനങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. എല്ലാ മകരവിളക്ക് വ്യു പോയിന്റുകളിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉച്ചഭാഷിണികള്‍ ഏര്‍പ്പെടുത്തും. എല്ലാ വ്യൂ പോയിന്റുകളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, ആരോഗ്യം, ഫയര്‍, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കും.
വലിയ തിരക്ക് അനുഭവപ്പെടുന്നതു കണക്കിലെടുത്ത് അപകടമുണ്ടാകാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മകരവിളക്കിനോട് അനുബന്ധിച്ച് വ്യൂ പോയിന്റുകളില്‍ ഉള്‍പ്പെടെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പ്രഫഷണലായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ അടിയന്തര സഹായ കേന്ദ്രങ്ങളുമായി യോജിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കയത്ത് റോഡ് സൈഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. മകരവിളക്ക് ഉത്സവവുമായും തിരുവാഭരണ ഘോഷയാത്രയുമായും ബന്ധപ്പെട്ട് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.മകരവിളക്ക് തീര്‍ഥാടന കാലത്തെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കുന്നതിന് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരുടെ സേവനം 22 വരെ ഏര്‍പ്പെടുത്തും.