തിരുവനന്തപുരം: പൊങ്കാലയ്ക്കെത്തിയ വിശ്വാസികളെ പിഴിഞ്ഞു വൻതുക പാർക്കിംഗ് ഫീസായി ഈടാക്കിയ എസ്എംവി സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ഒരു കാർ പാർക്ക് ചെയ്യുന്നതിന് 400 രൂപയിലേറെ പാർക്കിംഗ് ഫീസ് വാങ്ങിയ തന്പാനൂർ എസ്എംവി സ്കൂളിലെ പിടിഎ പ്രസിഡന്റ് കർണനാണ് അറസ്റ്റിലായത്. ഭാരവാഹിയായ ഹാഷിമും കേസിൽ അറസ്റ്റിലായതായാണ് വിവരം.
പിടിഎ വികസന ഫണ്ടിന്റെ രസീത് ഉപയോഗിച്ചാണ് ഇവർ പിരിവ് നടത്തിയത്. 400 രൂപയിലേറെ പാർക്കിംഗ് ഫീസ് ഇനത്തിൽ ഇവർ പിരിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് കോർപറേഷൻ തന്പാനൂർ പോലീസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
സർക്കാർ സ്കൂളുകളും പൊതുഗ്രൗണ്ടുകളുമടക്കം വിശ്വാസികൾക്കായി തുറന്നിടുന്ന തലസ്ഥാനത്താണ് പാച്ചല്ലൂർ സ്വദേശിയായ കർണന്റെ പാർക്കിംഗ് കൊള്ള. അധികൃതർ പോലും അറിയാതെയാണ് സ്കൂളിൽ പെയ്ഡ് പാർക്കിംഗ് നടത്തിയതെന്നാണ് വിവരം.
ഇന്നലെ പുലർച്ചെ മുതലാണ് ഇവിടെയെത്തുന്ന വിശ്വാസികളിൽ നിന്ന് കർണനും പിടിഎ അംഗമായ ഹാഷിമും ചേർന്ന് പിരിവ് ആരംഭിച്ചത്. പിടിഎ ഡെവലപ്പ്മെന്റ് ഫണ്ട് എന്ന പേരിൽ രസീതും ഉണ്ടായിരുന്നു. 300 മുതൽ ആയിരം രൂപ വരെയാണ് ഈടാക്കിയത്.
