തൃശൂർ: പൂരക്കാലം വീണ്ടും സജീവമാകുന്പോൾ കേരളത്തിൽ നാട്ടാനകളുടെ എണ്ണം എഴുപത് ശതമാനം കുറഞ്ഞെന്ന് കണക്കുകൾ. എഴുന്നള്ളിപ്പുകളുടെ എണ്ണം വളരെയധികം വർധിച്ച സാഹചര്യത്തിലാണ് നാട്ടാനകളെ കിട്ടാനില്ലാതെയാകുന്നത്. ഇത് ഒരേ ആനകളെ തന്നെ വീണ്ടും എഴുന്നള്ളിക്കുന്നതിന് കാരണമാകുന്നു.
ആറര മടങ്ങാണ് ആനകളുടെ ആവശ്യകത വർധിച്ചത്. ഇത് ആനകളിൽ ദീർഘകാല മാനസികസമ്മർദം, കാൽരോഗങ്ങൾ, കടുത്ത ചൂടുകൊണ്ടു ള്ള ബുദ്ധിമുട്ടുകൾ എന്നിവ വർധിപ്പിക്കുന്നു. ആനയെഴുന്നള്ളിപ്പിലെ അപകടസാധ്യത ഇതു മൂലം കൂടും.
തൃശൂർ ക്ഷേത്രവാദ്യകലാകേന്ദ്രം നൽകുന്ന കണക്കുകൾപ്രകാരം കേരളത്തിൽ 1997ൽ ആകെ നാട്ടാനകളുടെ എണ്ണം 1200 ആയിരുന്നു. ഇതിൽ രേഖകളുള്ള 803 ആനകളും മതിയായ രേഖകളില്ലാത്ത 397 എണ്ണവും ഉൾപ്പെടുന്നു. 20,465 വാർഷിക എഴുന്നള്ളിപ്പുകളാണ് നടന്നിരുന്നത്. ഇതിനായി ഏകദേശം 1075 ആനകളെ ഉപയോഗിച്ചു.
ഒരു ആനയെ പരമാവധി 50 എഴുന്നള്ളിപ്പുകളിലും ശരാശരി 20 എഴുന്നള്ളിപ്പുകളിലുമാണ് പങ്കെടുപ്പിച്ചിരുന്നത്. 2025 ആയപ്പോൾ കണക്ക് ആകെ മാറി. നാട്ടാനകളുടെ എണ്ണം 374 ആയി. എഴുന്നള്ളിപ്പിന് യോഗ്യമായ ആനകളുടെ എണ്ണം 234 ആയി കുറഞ്ഞു.
വാർഷിക എഴുന്നള്ളിപ്പുകളുടെ എണ്ണം 31,114 ആയി ഉയരുകയും ചെയ്തു. ഒരു ആനയെ കുറഞ്ഞത് 133 എഴുന്നള്ളിപ്പുകൾക്കും പരമാവധി 200 എണ്ണത്തിനും ഉപയോഗിക്കേണ്ട സ്ഥിതിയായി. മൂന്നും നാലുമിരട്ടിയായാണ് ആനകളുടെ ഉപയോഗം വർധിച്ചത്. ആന എഴുന്നെള്ളിപ്പിന്റെ ഭംഗിയും ചിട്ടയും നിലനിർത്തിയാണ് ഉത്സവങ്ങളും പൂരങ്ങളും നടക്കേണ്ടത്.
പേരുകേട്ടവ ഉൾപ്പെടെ കുറേ ആനകൾ ഏതാനും വർഷങ്ങൾക്കിടെ ചെരിഞ്ഞു. പുതിയ ആനകളെ വിൽക്കാനും വാങ്ങാനും കേന്ദ്രസർക്കാർ അനുമതിയുണ്ടെങ്കിലും സംസ്ഥാന സർക്കാർ എൻഒസി നൽകിയില്ലെന്ന് ക്ഷേത്രവാദ്യകലാക്ഷേമസഭ പറയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതിവേണം. 80,000ലധികം വരുന്ന വാദ്യകലാകാരൻമാരുൾപ്പെടെ ആന ഉൾപ്പെടുന്ന ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലാകുന്നത്.
