ചാത്തന്നൂർ: കെഎസ്ആർടി സിയുടെ പ്രിയദർശിനി സർവീസുകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കും ഓവർലോഡും യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് കടുത്ത ഭീഷണിയാകുന്നതായി പരാതി.പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇൻഡിപെൻഡന്റ്് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (ഐറ്റിഇഎഫ് ) ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തുനൽകി.
150-ലധികം യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നതിനാൽ പൊന്മുടി, കുറ്റ്യാടി തുടങ്ങിയ മലയോര പാതകളിൽ അടുത്ത ദിവസങ്ങളിൽ ബസുകൾ അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവർമാരുടെ സമയരോചിതമായ ഇടപെടൽ കൊണ്ടാണ് വൻ ദുരന്തങ്ങൾ ഒഴിവായതെന്ന് സംഘടന കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരക്ക് കാരണം ജൂലൈ മാസത്തിൽ തന്നെ ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ട് കണ്ടക്ടർമാർക്ക് പരിക്കേറ്റിട്ടുമുണ്ട്. വർഷങ്ങളുടെ കാലപ്പഴക്കമുള്ള ബസുകളാണ് നിലവിൽ സർവീസിന് ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ ഓവർലോഡ് കാരണം ബസുകൾ ഒരുവശത്തേക്ക് ചരിഞ്ഞുപോകുന്ന അവസ്ഥയാണുള്ളത്.
കേരള മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരം അനുവദനീയമായ യാത്രക്കാരുടെ എണ്ണം ബസുകളിൽ പ്രദർശിപ്പിക്കണമെന്നും നിശ്ചിത പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നത് നിയമലംഘനമാണെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാ പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ കൂടുതൽ ബസുകൾ അനുവദിച്ച് സർവീസുകൾ വിപുലീകരിക്കണമെന്നും, അല്ലാത്തപക്ഷം ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും ഇൻഡിപെൻഡന്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജിജു ജെ.ആർ മുന്നറിയിപ്പ് നൽകി.
