വടക്കഞ്ചേരി: മംഗലംപാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിലെ ബൈപ്പാസ് ജംഗ്ഷനിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴിയൊരുക്കാതെ വീണ്ടും ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ തുടങ്ങി.
20 മീറ്റർ മാത്രം വരുന്ന സ്ഥലത്തെ റോഡ് കോൺക്രീറ്റ് ചെയ്യാൻ ചെലവഴിക്കുന്നത് കാൽ കോടിയോളം രൂപ. 20 സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റിംഗ് നടത്തുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ കരാർ നടത്തിപ്പുകാരൻ പറയുന്നത്. രണ്ടു ഘട്ടങ്ങളായാണ് പണികൾ നടത്തുക.
റോഡിന്റെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്ത് അതിന്റെ ബലപ്പെടൽ സമയപരിധി കഴിഞ്ഞാകും ബാക്കി പാതി കോൺക്രീറ്റ് ചെയ്യുക. ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാനാണ് ഈ ക്രമീകരണം. ഇതുമൂലം രണ്ടു മാസക്കാലം ഇവിടെ ഗതാഗത നിയന്ത്രണമുണ്ടാകും.
വാഹന യാത്രികരെ ഇത്രയേറെ ബുദ്ധിമുട്ടിച്ച് നടത്തുന്ന കോൺക്രീറ്റിംഗ് പണികൾ നിലനിൽക്കുമോ എന്നതിലാണ് ജനത്തിന് ആശങ്ക. ഇതിനു മുമ്പും ഇത്തരത്തിൽ ഒരു മാസത്തിലേറെകാലം വാഹനഗതാഗതം നിരോധിച്ച് നടത്തിയ കോൺക്രീറ്റിംഗ് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. പിന്നീട് അതിനു മുകളിൽ ടാറിംഗ് നടത്തി.
അതും നിലനിന്നില്ല. മഴക്കാലങ്ങളിൽ കുഴികളിൽ ക്വാറിവേസ്റ്റ് തള്ളിയാണ് വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. പഴയ കോൺക്രീറ്റിംഗ് പൂർണമായും തകർന്നിട്ടില്ലെന്നാണ് ആശ്വാസമായി പറയുന്നത്. എന്നാൽ കോൺക്രീറ്റ് തകർന്നപ്പോൾ അതിനു മുകളിൽ ടാറിംഗ് നടത്തിയതാണ് പ്രശ്നമായതെന്ന് ഇപ്പോൾ പറയുന്നു. ഇതെല്ലാം പറയുന്നതും ചെയ്യിക്കുന്നതും പൊതുമരാമത്തു വകുപ്പു തന്നെ.
കനം കൂടിയ കോൺക്രീറ്റ് കട്ടകൾ വിരിച്ച് റോഡ് ബലപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. കോൺക്രീറ്റിംഗ് തന്നെയാക്കി. അരകോടി രൂപയാണ് ഇത്തിരി വട്ടത്തിലുള്ള ഭാഗം ഗതാഗതയോഗ്യമാക്കാൻ അടുത്തയിടെ ഇവിടെ ചെലവഴിച്ചത്.
അതെല്ലാം തകർന്നതിനെ തുടർന്നാണ് വീണ്ടും കാൽകോടിയോളം രൂപ ചെലവഴിക്കുന്നത്. മറ്റു വർക്കുകൾക്കു കൂടിയാണ് ഇത്രയും തുകയെന്ന് പറയുമ്പോഴും പുതിയ പണിയും നിലനിൽക്കുമെന്ന് ഉറപ്പില്ല. റോഡ് തകരുന്നതിനുള്ള യഥാർഥകാരണം മഴക്കാലത്ത് ഇതിലൂടെയാണ് വെള്ളം കുത്തിയൊഴുകുന്നതാണ്. തുടർച്ചയായി മഴ പെയ്താൽ ഉറവ വെള്ളവും നിറയും.
ഇതിന് ശാശ്വതപരിഹാരം കാണാതെയാണ് വീണ്ടും ലക്ഷങ്ങൾ ചെലവഴിക്കുന്നത്. പാതയോരത്തുകൂടി നിലവിലുള്ള കാന വൃത്തിയാക്കിയോ വലിയ പൈപ്പ് സ്ഥാപിച്ച 70 മീറ്റർ മാത്രം ദൂരമുള്ള മംഗലംപുഴയിലേക്ക് വെള്ളം ഒഴുക്കിവിടുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഒരേ സ്ഥലത്തു തന്നെ ഇത്രയേറെ പണം ചെലവഴിക്കുന്നതു സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
