വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവര്;  യുവതികൾ കയറിയതിന് ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് വിശദീകരിച്ച് തന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം. ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിക്കുന്നത്. യുവതീദർശനത്തിന് പിന്നാലെ ശബരിമല നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു.

തന്‍റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. ഇതിൽ തെറ്റില്ലെന്നും തന്ത്രിയുടെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ദിവസം ചേരുന്ന ദേവസ്വം ബോർഡ് യോഗം തന്ത്രിയുടെ വിശദീകരണം പരിശോധിക്കും. യുവതികൾ കയറിയതിന് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞത്. 15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം.

എന്നാൽ നിശ്ചിത ദിവസമായപ്പോൾ തന്ത്രി സമയം നീട്ടി ചോദിച്ചു. അത്ര തന്നെ ദിവസം കൂടി ദേവസ്വം ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്ത്രി ദേവസ്വം ബോർഡിന് വിശദീകരണം ദൂതൻ വഴി കൈമാറിയത്.

Related posts