ആറുവര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ തേടി യുപി സ്വദേശിനിയും മകനും കോലഞ്ചേരിയിലെത്തി; 29 ദിവസമായി ഇവര്‍ കഴിയുന്നത് ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍; വീട്ടുകാര്‍ മുങ്ങി

കൊച്ചി: ഉത്തരേന്ത്യയില്‍ പോയി വിവാഹം കഴിയ്ക്കുകയും പിന്നീട് അവിടെത്തന്നെ കൂടുകയും ചെയ്യുന്ന മലയാളികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇങ്ങനെ വിവാഹം കഴിച്ച് മുങ്ങുന്നവരുമുണ്ട്. ഭര്‍ത്താവിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്നു കേരളത്തില്‍ എത്തിയ യുവതി 29 ദിവസമായി മകനൊപ്പം ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍ കഴിയുകയാണ്. കോലഞ്ചേരി ഐരാപുരം പാതാളപ്പറമ്പു സ്വദേശി അനിലിനെ തേടി യു പി സ്വദേശിനി ജെബി ഷെയ്ഖാണ് എത്തിയത്. ഇവരുടെ 13 വയസുകാരന്‍ മകന്‍ യോഹന്നാനും ഒപ്പമുണ്ട്. 2002ല്‍ യു പിയില്‍ വച്ചായിരുന്നു അനിലിന്റെയും ജെബിയുടെയും വിവാഹം നടന്നത്.

ദില്ലി, യുപി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കമ്പനികളുടെ എംഡി യായി ഇയാള്‍ ജോലി ചെയ്തപ്പോഴാണ് ജെബിയെ അനില്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അനിലിനെ കാണാനില്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വാട്ട്സ് ആപ്പ് വഴി അനിലുമായി ബന്ധപ്പെടാറുണ്ട്. ഇങ്ങനെയാണ് അന്വേഷിച്ചു കേരളത്തില്‍ എത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ കുട്ടിയെ ഏറ്റെടുക്കണം എന്ന ആവശ്യവുമായാണ് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്.

എന്നാല്‍ സംഭവം അറിഞ്ഞ ഭര്‍ത്തൃവീട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു ടാപ്പും തുറന്നു വച്ചു വെങ്ങോലയിലുള്ള മകളുടെ വീട്ടിലേയ്ക്കു പോകുകയായിരുന്നു. തുടര്‍ന്നു യുവതി കുട്ടിയേയും കൊണ്ടു വീടിന്റെ ടെറസില്‍ താമസമാക്കി. പ്രദേശത്തെ സമൂഹികപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്തു നല്‍കിയത്. വിഷയം സംബന്ധിച്ചു യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുകയാണ്.

 

Related posts