ചെങ്ങന്നൂർ: പുലിയൂർ പേരിശേരിയിൽ പടിഞ്ഞാറേപറമ്പിൽ യേശുദാസിന്റെ അസ്വാഭാവിക മരണത്തെച്ചൊല്ലിയുള്ള ദുരൂഹതകൾ വർധിക്കുന്നു. മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനു പിന്നാലെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷമായി. മരുമകൾ ലീന ബിൻസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാഴ നട്ടതിനെച്ചൊല്ലിയുണ്ടായ തർക്കം പോലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്.
യേശുദാസിന്റെ വീടിനോടു ചേർന്നുള്ള ലീനയുടെ 30 സെന്റ് സ്ഥലത്ത് സഹോദരൻ ഗബ്രിയേൽ അതിക്രമിച്ചുകയറി വാഴ നട്ടതാണ് തർക്കങ്ങൾക്കു കാരണമായത്. വിദേശത്തായിരുന്ന തന്റെ അനുമതിയില്ലാതെ കൃഷിയിറക്കിയത് ചോദ്യം ചെയ്ത ലീനയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
തുടർന്ന് ലീനയുടെ നേതൃത്വത്തിൽ വാഴകൾ വെട്ടിമാറ്റി. ഇതിനെതിരേ വാഴകൾ നശിപ്പിച്ചെന്നു കാട്ടി ഗബ്രിയേൽ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. എന്നാൽ, ഇതു തന്നെ കുടുക്കാനുള്ള വ്യാജ പരാതിയാണെന്നാണ് ലീനയുടെ പക്ഷം.ലക്ഷ്യം കോടികളുടെ സ്വത്ത്?യേശുദാസിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ലീന ആരോപിക്കുന്നു. ഇതിന് തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നത് ചില സുപ്രധാന കാര്യങ്ങളാണ്.
യേശുദാസിന്റെ പേരിലുള്ള സ്വത്തുക്കൾ ഗബ്രിയേലിന്റെ പേരിലേക്കു മാറ്റി എഴുതി കൃത്യം 90-ാം ദിവസമാണ് മരണം സംഭവിച്ചത്.
അൽഷിമേഴ്സ് രോഗബാധിതനായിരുന്ന യേശുദാസിന്റെ നിസഹായാവസ്ഥ മുതലെടുത്താണ് സ്വത്തുക്കൾ തട്ടിയെടുത്തതെന്ന് ലീന ആരോപിക്കുന്നു.സംസ്കാര ചടങ്ങുകൾ നടന്ന ദിവസംതന്നെ യേശുദാസിന്റെ മകൾ ബിൻസിയെയും ലീനയെയും മക്കളെയും വീട്ടിൽനിന്നിറക്കിവിട്ടു. ഗബ്രിയേലും ഹോം നഴ്സ് തങ്കമണിയും ചേർന്നാണ് തങ്ങളെ പുറത്താക്കിയതെന്ന് മരുമകൾ പറയുന്നു.ആരോപണങ്ങൾ ശക്തമായതോടെ ആർഡിഒയുടെ സാന്നിധ്യത്തിൽ യേശുദാസിന്റെ കല്ലറ തുറന്ന് കഴിഞ്ഞദിവസം പോസ്റ്റ്മോർട്ടം നടത്തി.
മരണകാരണം കണ്ടെത്താനായി ആന്തരികാവയവങ്ങൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.
നിലവിൽ ഹോം നഴ്സ് തങ്കമണി മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ശന്പളം ലഭിക്കാതെ മാറില്ലെന്ന ഉറച്ച നിലപാടിലാണവർ. ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
