മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി കമ്പോളങ്ങൾ റിക്കാർഡ് തലത്തിൽ. ബിജെപി വിജയം നിക്ഷേപകരെ ഇന്ത്യൻ മാർക്കറ്റുകളിലേക്ക് ആകർഷിച്ചു. ബോംബെ ഓഹരിസൂചിക സെൻസെക്സും നിഫ്റ്റിയും റിക്കാർഡ് നിലയിലെത്തി.
സെൻസെക്സ് 248.57 പോയിന്റ് ഉയർന്ന് 39,683.29ൽ ക്ലോസ് ചെയ്തു. ഇന്നലെ 0.63 ശതമാനമാണ് സെൻസെക്സിന്റെ നേട്ടം. നിഫ്റ്റി 80.65 പോയിന്റ് നേട്ടത്തോടെ 11,924.75ലും വ്യാപാരം അവസാനിപ്പിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) രാജ്യത്തെ നവീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ ഇന്ത്യൻ കമ്പോളങ്ങളിലേക്ക് ആകർഷിച്ചത്.
അതേസമയം, അമേരിക്ക-ചൈന വാണിജ്യയുദ്ധം ഇന്ത്യൻ കന്പോളങ്ങളുടെ കുതിപ്പിനു തത്കാലം തടയിടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് അലയൊലികൾ മായുന്പോൾ അമേരിക്ക-ചൈന പ്രശ്നങ്ങൾ ഇന്ത്യൻ കന്പോളങ്ങളെ സ്വാധീനിക്കുകയും ചെയ്യാം.
കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് സെൻസെക്സ് 872 പോയിന്റ് നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി 268 പോയിന്റ് ഉയർന്നു. കാപ്പിറ്റൽ ഗുഡ്സ്, പവർ, ഇൻഡസ്ട്രിയൽ, യൂട്ടിലിറ്റി, മെറ്റൽ, റിയൽറ്റി ഓഹരികൾ 3.06 ശതമാനം വരെ ഉയർന്നു. ടാറ്റാ സ്റ്റീൽ ആണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.
ഓഹരികൾ 5.78 ശതമാനം ഉയർന്നു. ഒപ്പം യെസ് ബാങ്ക്, എൻടിപിസി, എൽ ആൻഡ് ടി, ആക്സിസ് ബാങ്ക്, എം ആൻഡ് എം, എച്ച്ഡിഎഫ്സി ട്വിൻസ്, വേദാന്ത, എച്ച്യുഎൽ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, കോട്ടക് ബാങ്ക്, എച്ച്സിഎൽ, ടിസിഎസ്, ഐടിസി തുടങ്ങിയ കന്പനികളുടെ ഓഹരികൾ 3.79 ശതമാനം വരെ ഉയർന്നു.
ഇന്നലെ 39,536.23ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 39,821.94 വരെ ഉയരുകയും 39,353.16 വരെ താഴുകയും ചെയ്തു. ഇന്നലെ മാത്രം 468.78 പോയിന്റിന്റെ ചാഞ്ചാട്ടമുണ്ടായി. നിഫ്റ്റി 11,957.15 വരെ ഉയരുകയും 11,812.40 വരെ താഴുകയും ചെയ്തു. ഫോറെക്സ് മാർക്കറ്റിൽ ഡോളർവില നേരിയ തോതിൽ താഴ്ന്ന് 69.51 രൂപയായി.