‘റാണി’ തട്ടിപ്പിന്റെ ‘മഹാറാണി’ ! ചുറ്റിക്കറക്കുന്നത് ആഡംബര ബൈക്കില്‍; മദ്യപാനവും പുകവലിയും സന്തതസഹചാരികള്‍; ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച ശ്രീറാം എന്ന റാണിയെക്കുറിച്ച് പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച കൊല്ലം തെക്കേകച്ചേരി നട ശ്രീറാം എന്ന റാണി വന്‍ തട്ടിപ്പുകാരിയെന്ന് വിവരം. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ ഇവര്‍ മുമ്പ് നടത്തിയിട്ടുണ്ട്.

എട്ടു വര്‍ഷം മുമ്പ് ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ചമഞ്ഞ് 3.75ലക്ഷം തട്ടിയെടുത്ത കേസില്‍ ഇവര്‍ അകത്തു പോയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്.

ഏഴു വര്‍ഷം നീണ്ട പ്രണയ കാലയളവില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു.

റാണി തെക്കന്‍ ജില്ലകളില്‍ പല സ്ഥലത്തും പുരുഷ വേഷം കെട്ടി തട്ടിപ്പുകള്‍ നടത്തിയതായി പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടില്‍ ഇവര്‍ ചെറുതും വലുതുമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിട്ടുണ്ട്. പുരുഷന്മാര്‍ക്കു സമാനമായ രൂപമാണു റാണിയുടേത്.

പറ്റെ വെട്ടി ഇരുവശത്തേയ്ക്കും രണ്ടായി പകുത്ത മുടി, ക്ലീന്‍ ഷേവ് ചെയ്തതു പോലെയുള്ള മുഖം. അരക്കയ്യന്‍ ഷര്‍ട്ടും പാന്റും അല്ലെങ്കില്‍ ജീന്‍സും വേഷം, കയ്യില്‍ ചരട്, ആഢംബര ബൈക്കില്‍ യാത്ര. ഷൂ ആണ് ധരിച്ചിരുന്നത്.

ഇവര്‍ സ്ഥിരമായി പുകവലിയ്ക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ശീലം ഉണ്ട്. എന്നാല്‍ ആരോടും അധികം അടുത്ത് ഇടപഴകാത്ത സ്വഭാവമായിരുന്നു ഇവരുടേത്. കടയില്‍ നിന്ന് ടൈല്‍സ് ഓര്‍ഡറുകള്‍ ശേഖരിക്കലും കളക്ഷനുമായിരുന്നു ശ്രീറാം എന്ന റാണിയുടെ ജോലി. ശ്രീകാന്ത് എന്ന പേരിലായിരുന്നു ഇവര്‍ അവിടെ ജോലിയ്ക്കു കയറിയത്.

എന്നാല്‍ ഈ ജോലിയില്‍ നിന്ന് മൂന്നു മാസം കൊണ്ട് റാണി തട്ടിച്ചത് 3.75 ലക്ഷം രൂപയായിരുന്നു. പണം കൈപ്പറ്റുമ്പോള്‍ രസീത് ബുക്കും കാര്‍ബണ്‍ പേപ്പറും ഉപയോഗിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉള്‍പ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തും.

പേന കൊണ്ട് എഴുതിയ ഒര്‍ജിനല്‍ രസീത് കടക്കാരന് നല്‍കണം. എന്നാല്‍ ഈ സമയം കാര്‍ബണ്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ തുക രേഖപ്പെടുത്തി ഒര്‍ജിനല്‍ രസീത് കടക്കാര്‍ക്കു നല്‍കിയ ശേഷം തുകയുടെ ഒരുഭാഗം കീശയിലാക്കിയായിരുന്നു റാണിയുടെ തട്ടിപ്പ്.

എന്നാല്‍ സ്ഥാപന ഉടമ കടകളില്‍ വിളിച്ച് എക്‌സിക്യുട്ടീവിന് നല്‍കിയ തുകയും കടയില്‍ എത്തിയ തുകയും കൃത്യമാണോ എന്നു ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തു വന്നത്. ഇതോടെ കടയുടമ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടവും തട്ടിപ്പും പുറത്തായത്.

തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം തെക്കേ കച്ചേരിക്ക് അടുത്ത് എത്തിയ പോലീസിനു ശ്രീകാന്ത് എന്നായളെ പറ്റി ഒരു സൂചനയും ലഭിച്ചില്ല. ഒടുവില്‍ ഫോട്ടോ കാണിച്ചപ്പോള്‍ നാട്ടുകാര്‍ റാണിയാണ് എന്നു തിരിച്ചറിയുകയായിരുന്നു.

കണ്ണന്‍ ശ്രീകാന്ത് എന്ന പേരില്‍ ബി.കോം സര്‍ട്ടിഫിക്കറ്റിന്റെയും ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുസഹിതം നല്‍കിയാണ് എട്ടുവര്‍ഷം മുമ്പ് റാണി ആദ്യ തട്ടിപ്പു നടത്തിയത്. കൊല്ലത്തെ പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള അഗ്രഹാരങ്ങളില്‍ ഒന്നിലായിരുന്നു താമസം.

Related posts